തിരുവാതിരയ്ക്കു വളരെ പ്രധാനമാണു ദശപുഷ്പം. പണ്ടു ദശപുഷ്പം കൊണ്ടു വരാൻ പുറത്തു നിന്നും ആൾക്കാർ ഉണ്ടയിരുന്നു. ഞങ്ങൾക്ക് ഓർമ്മയായപ്പൊൾ മുതൽ പറമ്പു മുഴുവ നടന്നു ദശപുഷ്പം ശേഖരിക്കുന്നതു കുട്ടികള്‍ ആയിരുന്നു . വിഷ്ണുക്ടാന്തിമാത്രം കിട്ടാതെ വരും. ബാക്കി ഒന്‍പതും നടന്നു പറിച്ചുകൊണ്ടു വരാന്‍ എന്തൊരു ഉത്സാഹം ആയിരുന്നു . ഏഴു ദിവസം മുന്‍പേ കളി തുടങ്ങും. വിളക്കു വച്ച് ഗണപതിയും സരസ്വതിയും സ്വയംവരവും ചൊല്ലി നിര്‍ത്തും. ചേച്ചിമാരുടെ കുരവ കേട്ടാലോന്നും പോകില്ല . പിന്നെ മകയിരം ആകണം എന്നെയൊക്കെ കണ്ടു കിട്ടാന്‍.
മകയിരത്തിന്റന്നു വൈകിട്ട് എട്ടങ്ങാടി നേദിക്കണം . കിഴങ്ങുകളും പയറുമായിഎട്ടു കൂട്ടം കനലില്‍ ചുട്ടു എടുക്കണം. തികയാതെ വന്നാല്‍ കുറെ പുഴുങ്ങിയും അതിലെക്കിടും. എല്ലാം ചേര്‍ത്ത് ശര്‍ക്കരയും ഇട്ടു നേദിക്കും. മയിലാഞ്ചി ഇട്ടു ചുവപ്പിച്ച കൈകളും മുറുക്കി ചുവന്ന ചുണ്ടുകളും വേണം എന്ന് പറയും. അതൊക്കെ വളരെ പ്രയാസപ്പെട്ടു ഒരു പേരിനു ചെയ്തു വയ്ക്കും.

പാട്ടുകള്‍ നല്ല മുഴക്കമുള്ള ശബ്ദത്തില്‍ പാടുന്നതാണ് തിരുവാതിരയ്ക്ക് രസം. അതിനു പേരമ്മ തന്നെ വേണമായിരുന്നു." അര്‍ദ്ധ രാത്രി സമയത്ത് മുഗ്ദ്ധ ഗാത്രി ദേവകിയും " , " മതിമുഖി മനോരമേ മാധവീ നീയുറങ്ങിയോ സരസമായ് വിളിക്കുന്നതറിയുന്നില്ലേ " എന്നൊക്കെ പേരമ്മ തന്നെ പാടണം.
പാതിരവായാല്‍ പിന്നെ പാതിരാപ്പൂ ചൂടണം . ദശപുഷ്പമെല്ലാം ഒന്നിച്ചാക്കി ദൂരെ എവിടെയെങ്കിലും കൊണ്ട് വയ്ക്കും. അഷ്ടമംഗല്യവുമായി എല്ലാവരും കൂടി പൂ തേടി പോകും.
"ഗുരുവായൂരെ മതിലകത്ത് , മതിലകത്ത് മതിക്കകത്തു ഒന്നുണ്ട് പോല്‍ പൂത്തിലഞ്ഞി
ആ ഇലഞ്ഞി പൂ പറിപ്പാന് നിങ്ങളാരന്‍ വരുവരുണ്ടോ " എന്ന് ഒരു കൂട്ടര് പാടുമ്പോള്‍
"തൃശ്ശിവപേരൂരപ്പനാണേ തൃശ്ശിവപേരൂര്‍ തേവരാണേ ഞങ്ങളാരന്‍ വരുവരില്ല " എന്ന് മറു കൂട്ടര്. ഇങ്ങനെ പത്ത് വരെ പാടും.പത്താമത്തെ മറുപടി ഞങ്ങള്‍ വരുന്നു എന്നായിരിക്കും. വേറെയും ഇതുപോലെ പാട്ടുകള്‍ ഉണ്ട്. പാടി തീരുമ്പോള്‍ പൂവിനടുത്തെത്തും . പൂവിനു വെള്ളം കൊടുത്തു കുരവയും ആര്‍പ്പുമായി പൂവെടുത്ത് തിരിഞ്ഞു നടക്കും. പിന്നെ വഞ്ചിപ്പാട്ട് പാടിയാണ് വരവ്. കട്ടന്‍ കാപ്പിയും കുടിച്ചു ചീട്ടും കളിച്ചു കമന്റും പറഞ്ഞിരുന്ന ആണുങ്ങളെല്ലാം ഈ സമയമാകുമ്പോഴേക്കും ഉറക്കം പിടിച്ചിരിക്കും .
പിന്നെയാണ് പാതിരാപ്പൂ ചൂടല്‍ . ദശപുഷ്പം ഓരോന്നിന്റെയും മഹത്വം പറഞ്ഞുള്ള പാട്ട് പാടി കളിക്കണം. മിക്കവാറും കളിക്കാതെ വട്ടം കൂടിയിരുന്നു പാടുക മാത്രമാകും നടക്കുന്നതു. പൂവും ചൂടിഉറങ്ങി കിടക്കുന്ന ഭര്‍ത്താവിന്റെ തലയിലും കുറെ കാടും പടലും കൊണ്ട് വച്ചാലെ കാര്യം പൂര്‍ത്തിയാകൂ. കട്ടന്‍ കാപ്പിയും കുടിച്ചു ഉപ്പേരിയും പഴവും കഴിച്ചു ക്ഷീണമെല്ലാം മാറിയാല്‍ വീണ്ടും കളി തുടങ്ങും. വര്‍ത്തമാനവും കളിയുമായി നാലുമണി വരെ ഇങ്ങനെ പോകും. ഇടയ്ക്ക് ചിലര്‍ ഉറക്കം പിടിച്ചിരിക്കും . നാലു മണി കഴിയുമ്പോഴേക്കും മംഗളം പാടി നിര്‍ത്താന്‍ തിടുക്കമാകും.തീർത്തുകിട്ടാനുള്ള വെപ്രാളത്തിൽ മംഗളവും ചൊല്ലി കളി നിര്‍ത്തും.
കളി കഴിഞ്ഞാല്‍ പിന്നെ കുളിക്കാന്‍ പോകണം. അഷ്ടമംഗല്യവും കൊടി വിളക്കുമായി നേരെ ആറ്റിലേക്ക് . തണുത്തു വിറച്ചു നില്ക്കുന്ന കാലാവസ്ഥയിലും അതുവരെ തണുപ്പറിയില്ല . പക്ഷെ , വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ആത്മാവില്‍ വരെ തണുപ്പ് കയറും. കുളി കഴിഞ്ഞു തണുപ്പ് മാറ്റാന്‍ ചൂട്ടും കെട്ടിയാണ് പോകുന്നത്. ഗംഗദേവിയെ ഉണര്‍ത്തി തുടിച്ചു കുളിക്കണം. " ഒന്നാകും പാല്ക്കടലില് ഒന്നല്ലോ പള്ളിശംഖു ,
പള്ളിശംഖിന്‍ നാദം കേട്ട് ഉണരുണര് ഗംഗദേവി "
എന്ന് പാടി തുടിച്ചു കുളിക്കും. കരയില്‍ കയറുമ്പോഴേക്കും തണുത്തു മരവിച്ചു പല്ലുകള്‍ കൂട്ടിയടിക്കുന്നുണ്ടാകും .കുളി കഴിഞ്ഞു അലക്കിയത് ഉടുക്കണം. ചൂട്ടു കത്തിച്ചു തീ കാഞ്ഞ് തണുപ്പ് മാറ്റാന്‍ നല്ല സുഖമായിരുന്നു. പിന്നെ ആറ്റില്‍ നിന്നും കയറുമ്പോഴേക്കും വെളിച്ചം വീണു തുടങ്ങും.ഇപ്പോള്‍ മണല്‍ വാരല്‍ കാരണം പുഴയിലെ കളികള്‍ ഒന്നും നടക്കുന്നില്ല.. ഇറങ്ങാന്‍ തന്നെ പേടിയാകും. പിന്നെയല്ലേ തുടിയും കുളിയും.
വീട്ടില്‍ എത്തിയാല്‍ കൂവ കുറുക്കിയത് കഴിക്കണം. രാവിലത്തെ നേദ്യവും കഴിഞ്ഞാല്‍ പിന്നെ പതിവ് ദിവസം പോലെ തന്നെ . ക്ളാസ്സിലും ബസിലും എന്തിനു നടക്കുന്ന വഴിയില്‍ വരെ ഉറങ്ങി നടക്കും. വ്രതം കഴിഞ്ഞു വേണം ചോറ് ഉണ്ണാന്‍ എന്നുള്ളതാണ് ആകെ ഒരു സന്തോഷം. തിരുവാതിര പുഴുക്കും ഗോതമ്പും ഒരു ദിവസം കൊണ്ട് ശത്രു ആകും. പിറ്റേന്ന് തിരുവാതിര പുഴുക്ക് കിട്ടിയാല്‍ ഇഷ്ടം പോലെ കഴിക്കാം. പക്ഷെ തിരുവാതിരയുടെ അന്ന് പറ്റില്ല. ഇപ്പോള്‍ തോന്നുന്നു അതൊക്കെ ഒരുതരം അഭിനയം ആയിരുന്നുവെന്ന് , ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒരു കൃത്രിമ വിരോധം .
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടുന്ന ദിവസമായിരുന്നു തിരുവാതിര.നല്ല ഭര്‍ത്താവിനെ കിട്ടാനും മംഗല്യ രക്ഷയ്ക്കും നല്ല സന്തതി ഉണ്ടാകാനുമാണ് വ്രതം നോക്കുന്നത് എന്നാണു വിശ്വാസം . ഒരുപാടു പാട്ടുകളും അവസാനിക്കുന്നത് "സന്തതിക്കേറ്റം വരം തരണം
നീളമായ് വാഴ്ക നെടുമംഗല്യം " . എന്നാണ് .
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയും പ്രധാനമാണ് . പൂത്തിരുവാതിര എന്ന് പറയും. അന്ന് സദ്യ വച്ച് , ബന്ധുക്കളെ ക്ഷണിച്ചു ഗംഭീരമാകും കാര്യങ്ങള്‍ .
സ്കൂള്‍ യുവജനോത്സവത്തിനു തിരുവാതിര പരിശീലിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ഒരു പിടി ഓര്‍മ്മകള്‍ കൂടെ കൂടി. കഴിഞ്ഞ തിരുവാതിര കൂടാന്‍ കഴിഞ്ഞില്ല. പക്ഷെ വ്രതം നോക്കി. ഇത്തവണ ഒരു കാഴ്ച്ചക്കാരിയായെങ്കിലും അവിടെ ചെന്നിരിരിക്കാന്‍ തോന്നുന്നു. ഓര്‍മകളിലെ തിരുവാതിരയുടെ സുഗന്ധം. ........