Saturday, July 17, 2010

കര്‍ക്കിടക കിനാക്കള്‍

കര്‍ക്കിടക മാസം അതിന്റെ ശരിയായ രൂപത്തില്‍ തന്നെ വന്നു. സമാധാനം. മഴ തോരാതെ പെയ്യുന്നു.ആകെ ഇരുട്ട് മൂടിയ അന്തരീക്ഷം.രാമായണം വായിച്ചു തുടങ്ങുന്ന ഒരുപാടു മനസ്സുകളില്‍ തണുപ്പ് പകര്‍ന്നു , 'അഹോ കര്‍ക്കിടകം ദുര്‍ഘടം ' എന്ന് പറയിക്കുന്ന മഴ .
ഒരു കാലത്തിന്റെ ദരിദ്ര നാളുകള്‍ കര്‍ക്കിടകത്തിന് ഉണ്ടാക്കികൊടുത്ത പേരുദോഷം .
                     കൃഷി  ഇല്ലാത്ത നാട്ടില്‍ കര്‍ക്കിടകം വന്നാലും ചിങ്ങം വന്നാലും ഓണം പോലെ . വീണ്ടും ഞാന്‍ 15 വര്‍ഷം പിന്നോട്ട് പോകുന്നു.കൊയ്ത്തു പ്രതീക്ഷിച്ചു നില്‍ക്കുന്ന മനസ്സുകളെ  ഒരിക്കലും തണുപ്പിക്കാത്ത മഴ.പെയ്യുന്ന മഴയ്ക്ക്‌ കണക്കു പറയാത്ത ഒരു കാലം അതിനും മുന്‍പ് ഉണ്ടായിരുന്നു. ആരും അളക്കാത്ത, ആരെയും വെറുപ്പിക്കാത്ത മഴ . 'ഇത് പറഞ്ഞിട്ടുള്ളതാണ്' എന്ന് വിശ്വസിക്കുന്ന പാവങ്ങളുടെ കാലം. ഞാന്‍ കണ്ട കാലം അതായിരുന്നില്ല , പക്ഷെ കേട്ട ഓര്‍മ്മകള്‍  !
                                               ഇനി വരുന്നത് ചിങ്ങം ആണ് , ഓണം. അതും മാറിപോയി . ഈ മാറ്റങ്ങള്‍ പലതും എനിക്ക് ഇഷ്ടപ്പെടുന്നില്ല , എന്തിനു ഈ കമ്പ്യൂട്ടറും മൊബൈലും പോലും. ഇതൊന്നും ഇല്ലാതെ ജീവിക്കാനും വയ്യ.ആഗ്രഹിക്കുന്നതെന്തും , അതിലേറെയും കുഞ്ഞുങ്ങള്‍ക്ക്‌ വാങ്ങി കൊടുക്കാന്‍ മത്സരിക്കുന്ന മാതാപിതാക്കള്‍ , അവരെ കൊണ്ട് പോകുന്നത് നല്ലതിലെക്കാണോ .കിട്ടുന്ന സാധനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഈ ലോകം ഇനി മാറില്ല . ആഗ്രഹിച്ചുനേടുന്നത് എന്തായാലും അതിനു വിലയുണ്ടാകണം.!
                               ഇങ്ങനെ വളരുന്ന തലമുറ കാറ്റിനെയും മഴയും ഇഷ്ടപ്പെടുമോ? നഷ്ടങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയും ഇല്ല  ...   സ്നേഹബന്ധങ്ങള്‍ വികൃതം ആയിക്കൊണ്ടിരിക്കുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണ്  .
                         രാമായണം വായിക്കുന്ന മനസ്സുകള്‍ ഒന്നായി പ്രാര്‍ത്ഥിച്ചാല്‍ ഒരു പക്ഷെ , മനുഷ്യനും പ്രകൃതിയും പരസ്പരം അറിഞ്ഞു തുടങ്ങിയേക്കും. പിന്നെ മനുഷ്യന്‍ പരസ്പരം അറിയും . ഈ ഓട്ടത്തിനിടയ്ക്കും കൂടെ ഓടുന്നവരെ കാണാന്‍ കഴിയും . കണ്ണ് തുറക്കും, വിളികള്‍ കേള്‍ക്കും, പിന്നെ നില്‍ക്കും ,ചിരിക്കും ....
                        ഇനിയത്തെ തലമുറ എങ്കിലും നന്നായി വരും. വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ഒന്നായി കാണുന്ന ഒരു 'മാവേലി നാട്' ഇനി ഉണ്ടാകുമോ?