Thursday, February 14, 2013

ദൈവമേ! കൈ തൊഴാം....


കോളേജ് മതില്‍ക്കെട്ട് കടന്നപ്പോള്‍ തന്നെ മനസ് തണുത്തു.പ്രാഞ്ചി പ്രാഞ്ചിയാണെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാല്‍ യുവമനസ്സുകളുടെ ഊര്‍ജ്ജം മെല്ലെ തന്നിലേക്കും പകര്‍ത്തപ്പെടുന്നത് തിരിച്ചറിയാനാകുന്നുണ്ട്. ശരീരത്തിന്റെ ക്ഷീണം ചിലപ്പോഴെങ്കിലും മനസിനെ ബാധിക്കുന്നത് വീട്ടുകാര്യങ്ങള്‍ ചിന്തിക്കുമ്പോഴാണ്. വാക്കിംഗ് സ്റ്റിക്ക് ഊന്നി പതിയെ നടന്നു മുകള്‍ നിലയിലെ  സ്റ്റാഫ് റൂമിലെത്താന്‍ കുറെ നേരമെടുക്കും. പടിക്കെട്ടുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഡോക്ടറുടെ ഉപദേശവും നടക്കാന്‍ തന്നെയാണ്.
ആരും എത്തിയിട്ടില്ല. പത്തുമിനിറ്റ് വിശ്രമിക്കാം.കസേരയില്‍ ഇരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാനും ബുദ്ധിമുട്ട് തന്നെ .മൂന്നാമത്തെ പീരിയഡ് ക്ലാസ് ഉണ്ട്.പോസ്റ്റ്‌ ഗ്രാജ്വേറ്റ് ക്ലാസ്, മാത്തമാറ്റിക്കല്‍ ഫിസിക്സിന്റെ പുസ്തകം കൂട്ടത്തില്‍ നിന്നും കണ്ടുപിടിച്ചു. അതൊന്നു എടുക്കാനാണ് പ്രയാസം, എന്തൊരു ഭാരം. അടുത്ത്‌ ഒരു നിഴല്‍ അനങ്ങിയപോലെ. ഒന്നാം വര്‍ഷക്കുട്ടികളില്‍ ആരോ ആണ്.
"ഡോ , ഇങ്ങു വാ..താനീ ബുക്ക്‌ ഈ മേശപ്പുറത്തേക്ക് ഒന്ന് വച്ചേ" ..
പയ്യന്‍ കേട്ടപാതി ഓടി വന്നു ആ പുസ്തകമെടുത്ത് മുന്നിലെക്കിട്ടു.  കുരുത്തംകെട്ടവന്‍ അത് കയ്യില്‍ തന്നെയെടുത്തിടുമെന്നു സ്വപ്നത്തില്‍ വിചാരിച്ചില്ല. ചെറുവിരല്‍ ചതഞ്ഞു കാണും, നല്ല വേദന..
പുസ്തകം തുറക്കാന്‍ നോക്കിയപ്പോള്‍ കൈ വിറയ്ക്കുന്നു. ഒരു വിധം തുറന്നു വായിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണാന്‍ അതിലേറെ പ്രയാസം. അല്ലെങ്കില്‍ തന്നെ എന്തിന്നാ ബുക്ക്, എത്ര നാളായി പഠിപ്പിക്കുന്നു! ഒരു സമാധാനത്തിനു ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയ. ഇതിങ്ങനെ തന്നെയാവും അവസാനിക്കുക എന്നറിഞ്ഞാലും ബുക്ക് ഒന്ന് കൈ കൊണ്ട് തൊട്ടില്ലെങ്കില്‍ സമാധാനമില്ല.
പത്തുമണിയായപ്പോഴേക്കും  ഓരോരുത്തരായി എത്തിച്ചേരുന്നു. അവസാനം ജോലിയില്‍ പ്രവേശിച്ച പയ്യന്‍ ചാടി തുള്ളി നടക്കുന്നു. കണ്ടപ്പോള്‍ ഒരു നഷ്ടബോധം.
ശ്രീജ ടീച്ചര്‍ പുസ്തകം ടേബിളില്‍ വച്ച് ഉറങ്ങിപ്പോയെന്നു തോന്നുന്നു. അത് കണ്ടു മുരളി സര്‍ മോണകാട്ടി ചിരിച്ചു.ചെറിയ ചിരി വന്നത് പെട്ടെന്ന് തന്നെ മാഞ്ഞുപോയി, സ്വയം ബോധം.. രഞ്ജിത്ത് സാറിന്റെ വാക്കിംഗ് സ്ടിക് പുതിയതാണെന്ന് പറഞ്ഞിരുന്നു. ജി.പി.എസ. സൗകര്യം ഉള്ളതാനത്രേ. ഓര്‍മ്മകുറവുള്ളത്കൊണ്ട് കൊച്ചുമകള്‍ സമ്മാനിച്ചതാണ്‌.
മനോഹരമായി വേഷം ധരിച്ച ഒരു പെണ്‍കുട്ടി വലിയ ബാഗും തൂക്കി കടന്നു വന്നു. അതിലേറെ പ്രസരിപ്പുള്ള ചിരിയും.
" സര്‍ , ഇത് ഞങ്ങളുടെ പുതിയ പ്രൊഡക്ട്സ് ആണ്, വര്‍ഷങ്ങളുടെ പാരമ്പര്യമാണ് ഞങ്ങളുടേത് എന്നറിയാമല്ലോ, ആയുര്‍വേദ മരുന്നുകള്‍ ഗുണമേന്മയോട് കൂടി തയാറാക്കിയെടുക്കുന്നതാണ്. ഒന്ന് പരീക്ഷിച്ചു നോക്ക് സര്‍."
ശ്രീജ ടീച്ചര്‍ പിണ്ഡതൈലം വാങ്ങി..ഇനി അതായിട്ടു നോക്കാതിരിക്കേണ്ട എന്ന് കരുതിയാവും. കുട്ടിയുടെ ചുറുചുറുക്ക് കൊണ്ടു  എന്തൊക്കെയോ എണ്ണയും കുഴമ്പും ചെലവായികിട്ടി  .
അടുത്ത പീരിയഡ് ആയിരിക്കുന്നു.സ്രീനിസാരിന്റെ കുട്ടികള്‍ സാറിനെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നു.ജോബ്‌ സാറും തന്റെ വാക്കറില്‍ പിടിച്ചു എഴുന്നേറ്റു. രണ്ടു വര്‍ഷം മുന്‍പുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷമാണ് സാര്‍ ഇങ്ങനെയായത്. ഒന്ന് മയങ്ങി .. ആരോ തട്ടിയപ്പോള്‍ കണ്ണ് തുറന്നു. ജോബ്‌ സാര്‍ ..
" ഹരി സര്‍ അടുത്ത അവര്‍ ആയി , ഉറങ്ങിപ്പോയോ?"
ഒന്ന് ചിരിച്ചിട്ട് എഴുന്നേറ്റു.
:ആ , ക്ലാസ് ഉണ്ട്"
ക്ലാസ് റൂം തൊട്ടടുത്ത് ആയതു സൗകര്യം തന്നെ.പ്രോജക്റ്റര്‍ ഓണ്‍ ചെയ്തിട്ടിട്ടുണ്ടാവും.പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആണ് എളുപ്പം. എങ്കിലും പ്രോബ്ലം ചെയ്യിക്കേണ്ടി വരും.ഇരുന്നു തന്നെ പറഞ്ഞു തുടങ്ങി.പതിവിനു വിപരീതമായി നല്ല ശാന്തത , പഠിപ്പിക്കാന്‍ നല്ല സുഖം തോന്നി.ഒരു പ്രോബ്ലം അവരോടു ചെയ്യാന്‍ പറഞ്ഞു കൂടെ ഒരു ചെറിയ മയക്കം വന്നു . പെട്ടെന്ന്  തന്നെ ബോധത്തിലേക്ക്‌ തിരികെ വന്നു.
"പ്രോബ്ലം ചെയ്തോ കുഞ്ഞുങ്ങളെ?"
ഉത്തരമില്ല. മുന്നിലിരിക്കുന്നവന്‍ കൈ കൊണ്ടെന്തോക്കെയോ കാണിക്കുന്നു, മറ്റുള്ളവരുടെ പലരുടെയും മുഖഭാവം കണ്ടിട്ട്‌ കൊഞ്ഞനംകുത്തുന്നപോലെ . കടുത്ത ദേഷ്യം വന്നു.പ്രഷര്‍ കൂടാതെ നോക്കണമെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടുള്ളതാണ്. ഇത് പക്ഷെ..
"കാലവിശേഷം! അഹങ്കാരികള്‍, പ്രായം കുറെയായില്ലേ നിനക്കൊക്കെ,  ഇനിയെന്നാ വകതിരിവ് ഉണ്ടാകുക. പി.ജി ആണെന്നും പറഞ്ഞു വന്നിരിക്കുന്നു. ഇറങ്ങിപ്പൊക്കോണം. മര്യാദയില്ലാത്ത വര്‍ഗ്ഗം! " നിയന്ത്രണം വിട്ടു പോയി.
 മുന്നിലിരുന്ന പയ്യന്‍ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് വന്നു. എന്തിനുള്ള പുറപ്പാടാണോ എന്നാലോചിച്ചപ്പോഴേക്കും അവന്റെ കൈ നീണ്ടു ചെന്ന് ചെവിയില്‍ നിന്ന് വിട്ടു പോയ ശ്രവണസഹായിയെ തിരികെ പ്രതിഷ്ടിച്ചു.  ശബ്ദം! ഈശ്വരാ!
ജാള്യത മറയ്ക്കാന്‍ വല്ലാതെ പാടുപെട്ടു.വയസുകാലത്ത് സ്വസ്ഥമായി വീട്ടിലിരിക്കെണ്ടതാണ്. രോഗങ്ങളുടെ കൂമ്പാരം പോലെ നടന്നിട്ടും ഓരോ വര്‍ഷവും കരുതും ഈ വര്‍ഷം കൂടി, അടുത്ത വര്‍ഷം വി.ആര്‍.എസ എന്ന്!!  പണം ആര്‍ക്കും കയ്ക്കില്ലല്ലോ. വീണ്ടും ഇങ്ങനെ തന്നെ. പെന്‍ഷന്‍ പ്രായം കൂട്ടിയ യു.ജി.സി യെ പരപരാ പ്രാകിക്കൊണ്ട്‌ ക്ലാസ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇറങ്ങിപ്പോന്നു..