എന്തൊരു വേഗത്തിലാണവൾ കയറുന്നത്. കാലു വേദനിച്ച് അയാൾ ഉറക്കെ കൂവി.
“ഏയ്...പതിയെ കയറൂ”
ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ വീണ്ടും വേഗം കൂട്ടി.എത്ര ഉയരമായെന്നു ഒരു തിട്ടവുമില്ല.ഏറെ നേരമായി അവളുടെ പിന്നാലെ ഈ ഓട്ടം തുടങ്ങിയിട്ട്.
പതിയെ സംസാരിച്ച് ചിരിച്ച് തന്റൊപ്പം മല കയറാൻ തുടങ്ങിയവൾ തന്നെയാണോ ഇതെന്നു സംശയിച്ചുപോയി. എന്തൊരു വന്യമായ വേഗം.
“ മതിയാക്കൂ കുട്ടീ, ഞാനും ഒപ്പം എത്തട്ടെ”
“നീ തടിയനാ , സുഖഭോഗങ്ങൾ ആസ്വദിച്ചു ശീലിച്ച തടിയൻ,നിനക്കെന്റൊപ്പം എത്താൻ കഴിയില്ല”
ഉറക്കെ പറഞ്ഞുകൊണ്ട് അവൾ വീണ്ടും മുകളിലേക്കു കയറുന്നു.
ഇനി കുറച്ചു കൂടിയായാൽ പിന്നെ കയറില്ലല്ലോയെന്നു സമാധാനിച്ചെങ്കിലും നടപ്പിനു വേഗം കൂട്ടി.
അവൾ മുകലിലെത്തിക്കഴിഞ്ഞു. ഒരു കല്ലിനു മുകളിൽ കയറി നിന്നു താഴേക്കു നോക്കുന്നു.
“ടോ, അതപകടമാണു, താഴെയിറങ്ങ്”
തിരിഞ്ഞു നോക്കി ചിരിച്ചിട്ട് കൂസലില്ലാതെഅവൾ ആ നിൽപ്പ് തുടർന്നു.
“ നീയെന്തു കാണുവാണവിടെ?’ വീണ്ടും ചോദിച്ചു.
“ദുരിതം, ദുരിതം മാത്രം. പറഞ്ഞതു പതിയെ ആണെങ്കിലും കേൾക്കാൻ തക്ക അടുത്തു അയാൾ എത്തിയിരുന്നു.
വൈകല്യം മാത്രമുള്ള കുഞ്ഞുങ്ങൾ, ദുഃഖിതരായ മാതാപിതാക്കൾ, മൂടിക്കെട്ടി നിൽക്കുന്ന ദുഃഖങ്ങൾ, പട്ടിണി. എല്ലാം രസമുള്ള കാഴ്ച്ചകൾ. താഴേക്കു നോക്കിയാൽ കാണാം , വാ”
അവളുടെ മുഖഭാവം ഭയപ്പെടുത്തുന്നു.
“നിനക്കെന്തിന്റെ കേടാ, നിനക്കെന്തു ദുരിതം.എന്തു ദുഃഖം.സന്തോഷം മാത്രമറിഞ്ഞല്ലേ നീ ജീവിക്കുന്നത്?’
“ഇനീം മുകളിലേക്കു കയറണം. സന്തോഷം കാണാൻ നോക്കട്ടെ. ഇനീം മുകളിലേക്ക്” അവൾ അതൊന്നു, കേൾക്കുന്നില്ല.
“ഇവിടെ തീരുവല്ലേ, നീയിനി വാ. താഴേക്കിറങ്ങ്.“ അവൾക്കു നേരെ കൈകൾ നീട്ടി.
“ഇല്ല,എനിക്കു നിന്റെയൊപ്പം വരേണ്ട,നിനക്കു കാഴ്ചയില്ല, നീ ബധിരനാണു,മൂകനാണു” കൈ തട്ടിയെറിഞ്ഞ് അവൾ ഒച്ച വച്ചു.
അവളുടെ കാലുകൾ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകളിൽ ഇരുൾ നിറച്ച് അവൾ പറന്നിറങ്ങിയപ്പോൾ ആ ഉയരങ്ങളിലേക്കു പറക്കാൻ ഒരു നിമിഷം കൊതിച്ചുപോയി. അവൾക്കൊപ്പം കാഴ്ചയില്ലാത്തതിൽ കുറ്റബോധവും.
അവളുടെ കാലുകൾ മുന്നോട്ടാഞ്ഞു. അയാളുടെ കണ്ണുകളിൽ ഇരുൾ നിറച്ച് അവൾ പറന്നിറങ്ങിയപ്പോൾ ആ ഉയരങ്ങളിലേക്കു പറക്കാൻ ഒരു നിമിഷം കൊതിച്ചുപോയി. അവൾക്കൊപ്പം കാഴ്ചയില്ലാത്തതിൽ കുറ്റബോധവും.