Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, September 26, 2010

കൊയ്തുകാലത്തിന്റെ ഓര്‍മ്മകള്‍

എപ്പോഴും കഴിഞ്ഞ കാലമാണ് സുന്ദരം . തിരിച്ചുകിട്ടില്ല എന്നുള്ളത് കൊണ്ടാകാം.വര്‍ഷങ്ങള്‍ പിന്നോട്ടുപോയാല്‍ ഇപ്പോള്‍ കൊയ്ത്തു കഴിഞ്ഞു  നിലം ഒരുങ്ങുന്ന സമയമാണ് . 80 പേര് വരെ കൊയ്ത കാലം എനിക്കോര്‍മ്മയുണ്ട് . കൊയ്ത്തു ആയാല്‍ പിന്നെ ഉത്സവം പോലെയാണ് . നമ്മള്‍ കുട്ടികളെ ആരും നോക്കില്ല . കൊയ്ത്തുകാരുടെ മക്കളും എല്ലാം ഉള്ള കുടുംബം രാവിലെ വയലില്‍ എത്തിയാല്‍ എത്ര ആളെന്ന വിവരം വീട്ടില്‍ അറിയിക്കും . പിന്നെ അമ്മയും സഹായത്തിനുള്ള കുറച്ചു പേരും കൂടി അവര്‍ക്ക്  കഞ്ഞി വയ്ക്കാനുള്ള ഒരുക്കം തുടങ്ങും . കഞ്ഞിക്ക്  കറിയായി ഒന്നുകില്‍ അസ്ത്രം എന്ന് പേരുള്ള കൂട്ടാന്‍ ,അല്ലെങ്കില്‍ കപ്പ പുഴുങ്ങിയതും ചമ്മന്തിയും . നിസ്സാരമല്ല , എത്ര പേര്‍ക്ക് വയ്ക്കണം . അതിനിടയ്ക്ക് കറ്റ എവിടെ വയ്ക്കണം , വെള്ളം കുടിക്കാന്‍ കൊടുക്കണം , കന്നുകാലികളെ നോക്കണം അങ്ങനെ അമ്മ നിലം തൊടാതെ പറക്കും .
                                                        മഴ ഇല്ലാത്ത സമയമാണെങ്കില്‍ മുറ്റം ഒരുക്കി ചാണകം മെഴുകിയാല്‍ കറ്റ വയ്ക്കാം , പക്ഷെ മഴയാണെങ്കില്‍ ആലയ്ക്കുള്ളില്‍ വച്ചശേഷം വീടിനെ ആക്രമിച്ചേ പറ്റൂ. ആദ്യം ചായിപ്പു എന്ന് വിളിക്കുന്ന ഗോടൌണില്‍ , പിന്നെ വടക്കേ തിണ്ണയില്‍ , പിന്നെ ചിലപ്പോള്‍ മുന്‍പിലുള്ള മുറിയിലും . കറ്റ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നിന്റെ പുറത്തു നിന്ന് വേറൊന്നിലെക്കുള്ള ചാട്ടം തുടങ്ങും . ആരെങ്കിലും കണ്ടാല്‍ വഴക്ക് ഉറപ്പ് . എത്ര ചാടിയാലും ചൊറിയാത്ത ശരീരത്തിന്റെ ശാസ്ത്രം ഇപ്പോള്‍ പിടി  കിട്ടുന്നില്ല . നെല്ല് കണ്ടാല്‍ മതി ഇപ്പോള്‍ ചൊറിയാന്‍  ! കൊയ്തും ചുമടുമായി മൂന്നു മണി കഴിയും ആള്‍ക്കാര്‍ എത്താന്‍. പിന്നെ ഭക്ഷണം . വാഴപ്പോള വട്ടത്തില്‍ കെട്ടി , അതിന്റെ മുകളില്‍ ഇല വച്ച് കഞ്ഞി വിളമ്പും , അവര്‍  കഴിക്കുന്നതുപോലെ വേണമെന്ന്  പറഞ്ഞാല്‍ വഴക്കാകും ചിലപ്പോള്‍ കിട്ടുന്നത് . അത് കഴിഞ്ഞു എല്ലാവരും കൂടി വട്ടം കൂടിയിരുന്നു കഥ പറയും . അതിനിടയ്ക്ക് ചെന്നിരുന്നു കഥയൊക്കെ കേട്ട് കഴിയുമ്പോള്‍ കൊയ്തുകാരെക്കള്‍ വലിയ ക്ഷീണം നമുക്ക് .   അഞ്ചു മണി ആകുമ്പോഴേക്കും ആറ്റില്‍ കൊണ്ട് കുളിപ്പിച്ച് , നെല്ലിന്ന്റെ പൊടിയെല്ലാം കളഞ്ഞു വൃത്തിയാക്കും . പിന്നെ വന്നാലും കറ്റ പുറത്തു തന്നെ കളി .
                                                       പിറ്റേന്ന് മുതല്‍ തുടങ്ങും കറ്റ മെതി . പാറ കൊണ്ടിട്ടു , ആണുങ്ങള്‍ കറ്റ അടിച്ചു കൊടുക്കും , പെണ്ണുങ്ങള്‍ ചവിട്ടും . അന്നത്തെ കൊയ്തും കഴിഞ്ഞു സന്ധ്യ കഴിയും അവര്‍ എത്തുമ്പോള്‍ . അതിനിടക്ക് ചെന്ന് 'എനിക്കും കറ്റ ചവിട്ടണം ' എന്ന് പറയുമ്പോള്‍ കാല് പൊട്ടും എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു കറ്റകള്‍ ഉണ്ടാക്കി തരും . അത് ചവിട്ടി കഴിഞ്ഞാല്‍ പിന്നെ ഒരു വയല് മൊത്തം കൊയ്ത സന്തോഷം . അവരുടെ ജോലി ചിലപ്പോള്‍ രാത്രി നീണ്ടു പോകും . അവിടെ തന്നെ കിടന്നുറങ്ങി നേരം വെളുക്കുമ്പോള്‍ അളന്നു പതവും വാങ്ങി വീട്ടിലേയ്ക്ക് , പിന്നെ അടുത്ത കൊയ്ത്തു സ്ഥലത്തേക്ക് . എന്തായിരുന്നു അവരുടെ ആരോഗ്യം !
                                                                                      പിന്നെ ഓരോ വര്‍ഷവും കൊയ്ത്തിനു ആള് കുറഞ്ഞും കൂലി കൂടിയും വന്നു  . അവര്‍ സ്വന്തമായി ഉരുക്കളെ വാങ്ങി ഉഴുതു തുടങ്ങി . പോത്തിനെയും കാളയെയും നോക്കാന്‍ ആള് വേണ്ടാതായി . പിന്നെ പിന്നെ കൂലിക്ക് കൊയ്തും , കൂലിക്ക് ചുമടും തുടങ്ങി . കൃഷി എന്നാല്‍ നഷ്ടം എന്ന് മാത്രമായി .ഒരുപ്പൂ കൃഷിയായി, ഇപ്പോള്‍ കൃഷി ഇല്ലാതായി .

                                               വിത്ത് നനച്ചു വച്ച്  മുളപ്പിച്ചു , വിതച്ചു തന്നിരുന്നത് വെളുമ്പന്‍ പണിക്കന്‍ , കിളി അടിക്കാന്‍ പാട്ട കൊട്ടി വരമ്പതിരിക്കുന്ന കുറുപ്പപ്പൂപ്പന്‍, വേര് ഉറച്ചാല്‍ കളയെടുത്തു വളം ഇടാന്‍ വരെ ശ്രദ്ധയോടെ നോക്കാന്‍ വേറെ ആളുകള്‍ , ചാഴിയുണ്ടോ എന്ന് നോക്കി , നെല്ലെങ്ങനെ എന്ന് ശ്രദ്ധിച്ചു , എത്ര പേരുടെ അധ്വാനം ആയിരുന്നു . ഇപ്പോള്‍ ആ നിലം എല്ലാം വാഴയും വച്ച് ഇട്ടിരിക്കുന്നു . നെല്‍ക്കതിര് കാണണമെങ്കില്‍ കൃഷി വകുപ്പില്‍ നിന്ന് ആളെത്തി ഏല ഏറ്റെടുത്തു ചെയ്യണം .
                                                          വൈക്കോല്‍ ഉണക്കുന്നതും തുറു കൂട്ടുന്നതും ഒന്നും ഇനി ഉണ്ടാവില്ല . നാട് എന്ന് പറഞ്ഞാല്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കല്ലടയാറും മരിച്ച വയലുകളും , മണ്ട പോയ തെങ്ങുകളും , നിറയെ പാലും പണവും ഒഴുക്കി, നിരന്നു നില്‍ക്കുന്ന പട്ടാളക്കാരെ പോലെ തോന്നിപ്പിക്കുന്ന റബ്ബര്‍ മരങ്ങളും ആണ് . പണകൊയ്തു മാത്രം ആഗ്രഹിക്കുന്ന  മനസുകള്‍ക്ക്  വേറെ എന്ത് കൊയ്ത്തു വേണം .

Saturday, July 17, 2010

കര്‍ക്കിടക കിനാക്കള്‍

കര്‍ക്കിടക മാസം അതിന്റെ ശരിയായ രൂപത്തില്‍ തന്നെ വന്നു. സമാധാനം. മഴ തോരാതെ പെയ്യുന്നു.ആകെ ഇരുട്ട് മൂടിയ അന്തരീക്ഷം.രാമായണം വായിച്ചു തുടങ്ങുന്ന ഒരുപാടു മനസ്സുകളില്‍ തണുപ്പ് പകര്‍ന്നു , 'അഹോ കര്‍ക്കിടകം ദുര്‍ഘടം ' എന്ന് പറയിക്കുന്ന മഴ .
ഒരു കാലത്തിന്റെ ദരിദ്ര നാളുകള്‍ കര്‍ക്കിടകത്തിന് ഉണ്ടാക്കികൊടുത്ത പേരുദോഷം .
                     കൃഷി  ഇല്ലാത്ത നാട്ടില്‍ കര്‍ക്കിടകം വന്നാലും ചിങ്ങം വന്നാലും ഓണം പോലെ . വീണ്ടും ഞാന്‍ 15 വര്‍ഷം പിന്നോട്ട് പോകുന്നു.കൊയ്ത്തു പ്രതീക്ഷിച്ചു നില്‍ക്കുന്ന മനസ്സുകളെ  ഒരിക്കലും തണുപ്പിക്കാത്ത മഴ.പെയ്യുന്ന മഴയ്ക്ക്‌ കണക്കു പറയാത്ത ഒരു കാലം അതിനും മുന്‍പ് ഉണ്ടായിരുന്നു. ആരും അളക്കാത്ത, ആരെയും വെറുപ്പിക്കാത്ത മഴ . 'ഇത് പറഞ്ഞിട്ടുള്ളതാണ്' എന്ന് വിശ്വസിക്കുന്ന പാവങ്ങളുടെ കാലം. ഞാന്‍ കണ്ട കാലം അതായിരുന്നില്ല , പക്ഷെ കേട്ട ഓര്‍മ്മകള്‍  !
                                               ഇനി വരുന്നത് ചിങ്ങം ആണ് , ഓണം. അതും മാറിപോയി . ഈ മാറ്റങ്ങള്‍ പലതും എനിക്ക് ഇഷ്ടപ്പെടുന്നില്ല , എന്തിനു ഈ കമ്പ്യൂട്ടറും മൊബൈലും പോലും. ഇതൊന്നും ഇല്ലാതെ ജീവിക്കാനും വയ്യ.ആഗ്രഹിക്കുന്നതെന്തും , അതിലേറെയും കുഞ്ഞുങ്ങള്‍ക്ക്‌ വാങ്ങി കൊടുക്കാന്‍ മത്സരിക്കുന്ന മാതാപിതാക്കള്‍ , അവരെ കൊണ്ട് പോകുന്നത് നല്ലതിലെക്കാണോ .കിട്ടുന്ന സാധനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഈ ലോകം ഇനി മാറില്ല . ആഗ്രഹിച്ചുനേടുന്നത് എന്തായാലും അതിനു വിലയുണ്ടാകണം.!
                               ഇങ്ങനെ വളരുന്ന തലമുറ കാറ്റിനെയും മഴയും ഇഷ്ടപ്പെടുമോ? നഷ്ടങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയും ഇല്ല  ...   സ്നേഹബന്ധങ്ങള്‍ വികൃതം ആയിക്കൊണ്ടിരിക്കുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണ്  .
                         രാമായണം വായിക്കുന്ന മനസ്സുകള്‍ ഒന്നായി പ്രാര്‍ത്ഥിച്ചാല്‍ ഒരു പക്ഷെ , മനുഷ്യനും പ്രകൃതിയും പരസ്പരം അറിഞ്ഞു തുടങ്ങിയേക്കും. പിന്നെ മനുഷ്യന്‍ പരസ്പരം അറിയും . ഈ ഓട്ടത്തിനിടയ്ക്കും കൂടെ ഓടുന്നവരെ കാണാന്‍ കഴിയും . കണ്ണ് തുറക്കും, വിളികള്‍ കേള്‍ക്കും, പിന്നെ നില്‍ക്കും ,ചിരിക്കും ....
                        ഇനിയത്തെ തലമുറ എങ്കിലും നന്നായി വരും. വേര്‍തിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ഒന്നായി കാണുന്ന ഒരു 'മാവേലി നാട്' ഇനി ഉണ്ടാകുമോ?
                            

Thursday, June 17, 2010

മനസ്സില്‍ പെയ്യുന്ന മഴ

                              മഴ എത്ര സുന്ദരമായ കാഴ്ചയാണ്. സൌന്ദര്യം സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ ഒഴുക്കി വിടാന്‍ ദൈവം കണ്ടു പിടിച്ച വഴിയായിരുന്നോ മഴ. എത്രയോ പേര്‍ക്ക് കഥയും കവിതയും ആയി മഴ നമ്മുടെ മുന്‍പില്‍ നിന്ന് ചിരിച്ചു.ഇനിയും എന്ത് പറയാനാണ് ..

                                                 കാലം മാറിപോയി  . ആ മാറ്റം മഴയും അറിഞ്ഞു കാണണം. പണ്ട് കാലത്ത് തിരുവാതിര പാട്ടിന്റെ ലാസ്യ ഭാവവും തുള്ളല്‍ പാട്ടുകളുടെ പരിഹാസവും ചിലപ്പോള്‍ രൌദ്ര താളങ്ങളും ഏറ്റു വാങ്ങി പെയ്തിരുന്ന മഴ ഇപ്പോള്‍ പെയ്യുന്നത്  ജാക്സണ്‍ പാട്ടുകള്‍ പോലെ ഉറഞ്ഞും മാറി നിന്നും കാലം തെറ്റി പെയ്തും ... പുതിയ പേരുകള്‍ മഴയ്ക്ക്‌ കാരണമാകുമ്പോള്‍ എനിക്ക് വിഷമിക്കാതിരിക്കാന്‍ പറ്റില്ല . ന്യൂന മര്‍ദ്ദം ഇപ്പോള്‍ മാത്രമാണോ മഴ പെയ്യിക്കുന്നത്? കാറ്റുകള്‍ ഇപ്പോള്‍ മാത്രമാണോ?

                                               ഇടവപ്പാതിയും തുലാവര്‍ഷവും വേനല്‍ മഴയും ഇപ്പോള്‍ എന്തിനാണിങ്ങനെ കാലം തെറ്റി പെയ്യുന്നത്? ഇടവപാതി കറുത്ത് വരുമ്പോള്‍ ഇപ്പോഴും കാറ്റു അടിക്കുന്നില്ലേ. മാവിന്‍ ചുവട്ടിലേക്ക്‌ ഓടി മത്സരിച്ചു മാങ്ങാ പെറുക്കാന്‍ ഇപ്പോള്‍ ഗ്രാമങ്ങളില്‍ പോലും കുട്ടികളെ കാണുന്നില്ല.

                                             പുഴയുടെ മണല് നിറഞ്ഞ കരകള്‍ വെയില് കൊണ്ട് ചുട്ടുപൊള്ളി കിടക്കുമ്പോള്‍ആദ്യം പെയ്യുന്ന മഴ പുഴയെയു മനസ്സിനെയും കുളിരണിയിച്ചു പെയ്യും. മഴക്കാലം തുടങ്ങിയാല്‍ ഉണങ്ങി മെലിഞ്ഞു പോയ കല്ലടയാര്‍ പുഷ്ടിപെട്ടു ഉല്ലാസവതിയാകും പിന്നെയൊരു പോക്കാണ് .ഇരു കരകളും മുട്ടി തകര്‍ത്തു ഒഴുകുന്ന കല്ലടയാര്‍ . ഡാം തുറന്നു വിടുന്നോ എന്നറിയാന്‍ കരയില്‍ ചുള്ളിക്കമ്പുകള്‍ അടയാളം വച്ച് വെള്ളത്തില്‍ കളിയ്ക്കാന്‍ എന്ത് രസം ആയിരുന്നു. മറ്റൊരു ചുള്ളിക്കപുമായി അമ്മ വന്നു നില്‍ക്കുമ്പോള്‍ മാത്രം സമയ ബോധം വരുമായിരുന്ന കാലം . ഒരു മണിക്കൂര്‍ വെള്ളത്തില്‍ കളിച്ചാല്‍ 25 മാമ്പഴം സമ്മാനം തരുന്ന നാട്ടു മാവിനെ എനിക്ക് സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല. പുഴയുടെ തീരത്ത് വളര്‍ന്ന എല്ലാവര്ക്കും കാണും പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങള്‍ . മഴയുമായി മത്സരിച്ചു കുളിക്കാന്‍ പോകാന്‍ ഇപ്പോള്‍ ആരുണ്ട്‌ .

                വേനലും മഴയും എനിക്കിനി ഒരു പോലെ എന്ന് പറഞ്ഞു നിരാശപ്പെട്ട് ഒഴുകുന്ന ആറ്റില്‍ മണല്‍തരികള്‍ കണ്ടു പിടിക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു പോകുന്നു. കാല്‍പ്പാദം പൊതിയുന്ന ചെളിയിലും ചിലപ്പോള്‍ പ്രതീക്ഷയോടെ ഇറങ്ങാന്‍ എന്നെ പ്രേരിപ്പിക്കുന്നത് പഴയ മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ ആകാം . ആ മാവു മാത്രം ഇപ്പോഴും കായ്ക്കുന്നു. ഓന്ത് പാറയിലൂടെ അക്കരെ പോകാം എന്ന് ഇനി പറഞ്ഞാല്‍ തമാശ ആകും . ഒരു കാലത്ത് അത് സത്യം ആയിരുന്നു.!

                                       ഇതിനിടയില്‍ വന്ന ഒരു വെള്ളപ്പൊക്കം ,1993 ല്‍ ആയിരുന്നോ .. അന്നാണ് ഞാന്‍ സ്നേഹം നിറഞ്ഞ പുഴ ഭദ്രകാളിയെ പോലെ ആകുന്നതു കാണുന്നത് . മനുഷ്യന്റെ പ്രവൃത്തികളില്‍ അങ്ങനെ ആയതാവാം . മൂന്നു മടങ്ങ്‌ വീതിയില്‍ അന്ന് തകര്‍ത്ത ഒഴുകി, പക്ഷെ അത് തുലാവര്‍ഷത്തിന് ആയിരുന്നു എന്ന് തോന്നുന്നു . തുലാവര്‍ഷത്തിന് മഴയ്ക്കും വേറൊരു മുഖം ആയിരുന്നില്ലേ . അതെല്ലാം കഴിഞ്ഞു പത്താം ക്ലാസ്സിലെ കണക്കു പരീക്ഷയ്ക്ക് പെയ്യുന്ന മഴയ്ക്ക്‌ പേര് എന്തായിരുന്നു .

                             കാലം ഒരുപാടു മാറിപോയി. നമ്മളും. നശിച്ച മഴ എന്ന് പറയാത്ത(മനസ്സിലെങ്കിലും) ഒരു മഴ പോലും ഇപ്പോള്‍ പെയ്യുന്നില്ലേ. വേണമെങ്കില്‍ രാത്രി പെയ്തോട്ടെ , പക്ഷെ കറന്റ്‌ പോകാന്‍ പാടില്ല എന്നൊരു ഔദാര്യം വേണമെങ്കില്‍ കൊടുക്കാം. സുഗതകുമാരിയുടെ ചിരിക്കുന്ന , മുടിയിട്ടുലക്കുന്ന ആ രാത്രി മഴ തന്നെയാകാം ഇപ്പോഴും പെയ്യുന്നത്. കൃഷിയില്ലാത്ത വയലുകള്‍ കണ്ടാല്‍ മഴയ്ക്ക്‌ നേരം തെറ്റി
പെയ്യാന്‍ തോന്നിപ്പോകും , ആറ്റിലെ വെള്ളത്തിന്റെ അളവ് അറിയാന്‍ കഴിയാത്ത മഴ എപ്പോള്‍ പെയ്യണം എന്ന് അന്തംവിട്ടു പോകുന്നു . മഴ പെയ്തില്ലെങ്കില്‍ ഒരു ദിവസം കൂടി റബ്ബര്‍ വെട്ടാമായിരുന്നു എന്ന് ആഗ്രഹിക്കുന്ന "കൃഷിക്കാരനെ " മഴ മനസിലാക്കാന്‍ ശ്രമിക്കുന്നതാകം . വീണ്ടും മഴക്കാലം പ്രതീക്ഷിക്കുന്ന കുറെ മനസ്സുകളെ മഴ മറക്കാതിരിക്കട്ടെ.