“അമ്മേ, ഞാൻ കളിക്കാൻ പോന്നു“ പറഞ്ഞതും ഇറങ്ങി ഓടിയതും ഒപ്പം.
“രുക്കൂ...അവിടെ നിൽക്കാൻ. എങ്ങോട്ടാ ഈ ഓട്ടം? നിൽക്കാനാ പറഞ്ഞത്”.
നിന്നാൽ അമ്മ വഴക്കു പറയും. അതുകൊണ്ട് ഓട്ടത്തിനിടയിൽ തന്നെ മറുപടി പറഞ്ഞു.
“കൊച്ചുമോന്റെ കൂടെ കളിക്കാൻ പോവാ, അച്ഛാ..ഞാൻ വഴക്കുണ്ടാക്കാതെ കളിച്ചോളാം”. അച്ഛനോട് പറഞ്ഞാൽ പിടിച്ചു നിർത്തില്ല.
“ഈ കൊച്ചിതെത്ര പറഞ്ഞാലും അവനെ ചേട്ടാന്നു വിളിക്കില്ല.ഒരു വയസിന്റെ മൂപ്പ് എന്തായാലും അവനില്ലേ?”
അമ്മ പറഞ്ഞു തുടങ്ങിയാൽ തീരില്ല..അതുകൊണ്ട് കാലുകൾക്കു ചിറകു വച്ചു പറന്നു.അഫന്റവിടെപ്പോയാൽ മണലു വാരിക്കളിക്കാം. കൂട്ടിയിട്ടിരിക്കയല്ലേ. ഒരു വലിയ മല പോലെയുണ്ട്.എന്തു രസമാണു കളിക്കാൻ. അതിലെ കളികൾ രുക്കുവിനു പ്രിയപ്പെട്ടതാണു.അതിൽ വലിയ ഗുഹ പണിയാം.( സിംഹവും പുലിയുമൊക്കെ അതിൽ ഒളിച്ചിരിക്കും!)പിന്നെ മണലിൽ കമ്പ് നാട്ടി പൂച്ചക്കുട്ടിയെ കെട്ടിയിട്ടു പശു കളിപ്പിക്കാം.ചിരട്ട കൊണ്ട് അപ്പമുണ്ടാക്കാം.
ഓട്ടം നിന്നതു മണൽക്കൂനയ്ക്കു മുന്നിലാണ്.അഫൻ കണ്ടാൽ മണൽ നിരത്തുന്നതിനു ചിലപ്പോൾ വഴക്കു പറയും. കൊച്ചുമോനുണ്ടെങ്കിൽ അതൊന്നും കേട്ട മട്ടുകാണിക്കില്ല.
ചെന്നപ്പോൾ അതിലേറെ രസം.കൊച്ചുമോൻ മണൽക്കൂനയുടെ പുറത്തുണ്ട്.രുക്കൂനു സന്തോഷമായി.ഇനി കളിക്കാൻ രസമായി.നടക്കുന്ന വഴിയിൽ കൂടിക്കിടക്കുന്ന മണലിലേക്കു ചൂണ്ടി പറഞ്ഞു.
“വാ , കൊച്ചുമോനെ, ഇവിടെ കുഴിക്കാം. വാ “
നടക്കുന്ന വഴിയിൽ കുഴികുത്തി തേക്കില കൊണ്ടുമൂടി മണ്ണിട്ടു മൂടി ആരെയെങ്കിലുമൊക്കെ തള്ളിയിടുന്ന കളി രണ്ടുപേർക്കും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ദിവസം കുഞ്ഞുരാമനപ്പൂപ്പനെ തള്ളിയിടാന്‍ കുഴിച്ച കുഴി ചെറുതായിപ്പോയി.ഷീറ്റ് അടിക്കാന്‍ പോയ അപ്പൂപ്പന്‍ കാല് വഴുതി വീഴാന്‍ പോയപ്പോള്‍ നല്ല രസമായിരുന്നു. രുക്കൂന്റെ പണിയാണെന്ന് മനസ്സിലായിട്ടും അപ്പൂപ്പന്‍ അമ്മയോട് പറഞ്ഞില്ല, പാവം. ഇനി അപ്പൂപ്പനെ തള്ളിയിടെണ്ടാന്നു അന്ന് തീരുമാനിച്ചു. പക്ഷെ, പൊടിയന്‍ പണിക്കനെ തള്ളിയിടും.എപ്പോഴും രുക്കൂനോട് വഴക്കാ. അതിനു നിലത്തു കുഴിച്ചാൽ ചെറിയ കുഴിയെ പറ്റൂ. മണലിലായാൽ വലിയ കുഴിയെടുക്കാം.വീഴുമ്പോൾ നല്ല രസമായിരിക്കും. അതോർത്തപ്പോഴേ രുക്കൂനു സന്തോഷം സഹിക്കാൻ പറ്റീല്ല.
രണ്ടു പേരും കൂടി മണൽ മാന്തിയിട്ടു ചെറിയ കുഴിയെ ആവുന്നുള്ളു.പെട്ടെന്നാണു മൺ വെട്ടി കണ്ടതു.
“ദാ തൂമ്പ ! എടുക്കു കൊച്ചുമോനെ . അതു വച്ചു വെട്ടാം.”
കേട്ടതും കൊച്ചുമോൻ ഓടിപ്പോയി തൂമ്പയുമായി വന്നു..കൊച്ചുമോൻ എടുക്കാൻ മേലാത്ത തൂമ്പയെടുത്തു മണൽ വെട്ടിയിളക്കും, രുക്കു കൈ കൊണ്ടതു മാന്തി നീക്കും.കുഴി പെട്ടെന്നു വലുതായി വന്നു, പണിയുടെവേഗവും.
രുക്കു കുനിഞ്ഞിരുന്നു മണൽ നീക്കുകയായിരുന്നു. ഠിം ! തലയിൽ എന്തോ വന്നു വീണു.തൂമ്പ കൊച്ചുമോന്റെ കയ്യിൽ നിന്നു വീണതാണ്. രുക്കൂനു ദേഷ്യം വന്നു.
“ഞാൻ കളിക്കുന്നില്ല”. എഴുന്നേറ്റ് തിരിഞ്ഞു നടന്നു. അല്ലെങ്കിലും കൊച്ചുമോനിങ്ങനെയാ, ഒരു ശ്രദ്ധയുമില്ല.
ഈശ്വരിയമ്മ വരാന്തയിൽ ചക്ക മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു.രുക്കൂനെ കണ്ടപ്പോൾ അവ ഒറ്റ നിലവിളി.അല്ലേലും അങ്ങനാ, ഇത്തിരിയെന്തേലും കിട്ടിയാൽ മതി , വഴക്കു കേപ്പിച്ചോളും.
“യ്യോ! ഈ കുഞ്ഞിന്റെ നെറ്റീലൂടെ ചോര മറിയുന്നു. നിൽക്കു കുഞ്ഞേ. എന്തായിത്?”
രുക്കു കേൾക്കാത്തഭാവത്തിൽ നടന്നതാണു, അപ്പോഴേക്കും അഫനും ചിറ്റേം ചേട്ടനുമെല്ലാം ഓടി വന്നു. കൊച്ചുമോനും വന്നു നോക്കുന്നു. ഹും.തല പൊട്ടിച്ച്തും പോരാ നോക്കാൻ വന്നേക്കുന്നു!
പക്ഷെ,‘ചോര! അതു കേട്ടപ്പോൾ രുക്കൂനും കരച്ചിൽ വന്നു.
“ഈ കൊച്ചുമോനാ”.കരച്ചിലിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു.
എല്ലാരും കൂടെ തല പരിശോധിക്കാൻ തുടങ്ങി.
“നന്നായി മുറിഞ്ഞിട്ടുണ്ട്”, ആശുപത്രീൽ പോകേണ്ടി വരും.”, “തൂമ്പ വായ്ത്തല നീളത്തിൽ തന്നെയാ വീണതു”
അഭിപ്രായങ്ങൾ കേട്ടപ്പോൾ കരച്ചിൽ കൂടി.അപ്പോഴേക്കും അച്ഛനും അമ്മേം ഓടിവന്നു.
“ഞാനൊന്നും ചെയ്തില്ല, ഈ കൊച്ചുമോനാ.... അമ്മേ”. അമ്മേടെ വഴക്കും ഇപ്പോൾ കേൾക്കും.
"അയ്യോ ! എന്റെ കുഞ്ഞിനിത് എന്താ പറ്റിയത് ? ഈശ്വരാ ചോര മറിയുന്നല്ലോ. "
"അയ്യോ ! എന്റെ കുഞ്ഞിനിത് എന്താ പറ്റിയത് ? ഈശ്വരാ ചോര മറിയുന്നല്ലോ. "
വഴക്കിനു പകരം അമ്മയുടെ കരച്ചില്‍.രുക്കൂനെ അമ്മ എടുത്തു തോളില്‍ വച്ചു . അച്ഛന്‍ ആകെ വിഷമിച്ചു നില്‍ക്കുന്നു.
“ഞാനല്ല, രുക്കു കുനിഞ്ഞിട്ടാ”. കൊച്ചുമോൻ കള്ളം പറയുന്നതു അടി കിട്ടാതിരിക്കാനാണെന്നു രുക്കൂനു അറിയാം.
അച്ഛനും അഫനും ചേട്ടനുമെല്ലാം കൂടി വെപ്രാളം പിടിച്ചാണു ആശുപത്രീലേക്കു കൊണ്ടു പോയതു.അവിടെച്ചെന്നപ്പോൾ വെള്ള സാരിയുടുത്ത ചേച്ചി വന്നു തലയിൽ എന്തൊക്കെയോ ചെയ്തു.മുടിയെല്ലാം മുറിച്ചു മാറ്റി. മരുന്നു പുരട്ടി.ചേട്ടൻ പറയുന്ന കേട്ടു സ്റ്റിച്ച് ഉണ്ടെന്നു. അതിനിയെന്തു സാധനമാണോ? തലയിൽ പഞ്ഞിയൊക്കെ വച്ചു ചുറ്റി കെട്ടി.വേദനതോന്നിയെങ്കിലും രുക്കു കരയേണ്ടാന്നു തീരുമാനിച്ചു.
തിരിച്ചു വീട്ടിൽ വന്നിട്ട് ആരും അനങ്ങാൻ കൂടി സമ്മതിക്കുന്നില്ല.രുക്കൂനു അടങ്ങിയിരിക്കാൻ വയ്യ. എല്ലാരും വന്നു കണ്ടിട്ടു പോയി. കൊച്ചുമോനെക്കണ്ടില്ല. കൂട്ടുവെട്ടിയതാവും.
ചിറ്റ വന്നപ്പോൾ ചോദിച്ചു നോക്കി.
“അവനവിടെയിരുന്നു കരയുന്നുണ്ട്”. എന്നു പറഞ്ഞു.
എന്നാലും തല മുറിഞ്ഞു ആശുപത്രീൽ കൊണ്ടുപോയിട്ട് കാണാൻ വന്നില്ലല്ലോ. അങ്ങനെ കിടന്നപ്പോൾ രുക്കൂനു ഉറക്കം വന്നു. പിന്നെ കണ്ണു തുറന്നപ്പോൾ കൊച്ചുമോൻ!
“തലയിൽ കെട്ടൊക്കെ വച്ചപ്പോൾ രുക്കൂനു വല്യ ഗമ”. കൊച്ചുമോൻ ചിറ്റയോടു പറയുന്നു.
“മണ്ടൻ തൂമ്പയായതു ഭാഗ്യം! അല്ലെങ്കിൽ ഇതൊന്നുമല്ലായിരുന്നു. ഓർക്കാൻ വയ്യ.” അമ്മയാണു.
“നോവുന്നുണ്ടോ രുക്കൂ”. കൊച്ചുമോൻ അടുത്തു വന്നു .
“ഇല്ല കൊച്ചുമോനേ, ഉറുമ്പ് കടിച്ച്പോലേയുള്ളു.“ .
“ദാ...രുക്കു ചിരിക്കുന്നു”. കൊച്ചുമോൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“ആ തൂമ്പയല്ലേ തല മുറിച്ചതു. ഇനി അതെടുക്കേണ്ടാ . കൊച്ചുമോൻ കൊച്ചല്ലേ. എടുക്കാൻ പറ്റില്ലാ. ”. രുക്കു ഉപദേശം കൊടുത്തപ്പോൾ എല്ലാരും ചിരിക്കുന്നു.