Showing posts with label അനുഭവം... Show all posts
Showing posts with label അനുഭവം... Show all posts

Sunday, August 28, 2011

എന്റെ ചേച്ചീ ! കൈ എന്റേതല്ലേ ..


ബസ്‌ സ്റ്റാന്‍ഡില്‍ യുഗങ്ങളായി ഈ കിടപ്പ് തന്നെഎന്ന ഭാവത്തില്‍ നിരന്നു കിടക്കുന്ന ബസുകള്‍ക്കിടയില്‍ പരതിയിട്ടൊന്നും വണ്ടി കാണുന്നില്ല.അര മണിക്കൂര്‍ മുന്‍പേ പിടിച്ചിടുന്നതാണ്. ബസ്‌ എടുക്കുന്ന നേരമാകുമ്പോഴേക്കും ആള്‍ നിറഞ്ഞിട്ടുണ്ടാവും.  ആദ്യമേ എത്തിയില്ലെങ്കില്‍  സീറ്റ്‌ കിട്ടില്ലയെന്നുള്ളത് കൊണ്ട് നേരത്തെ വന്നു സീറ്റ്‌ ഉറപ്പിക്കാറാണ്  പതിവ്‌. കെട്ടഴിച്ചു ഓടിപ്പോയ പശുക്കിടാവിനെ തിരയുംപോലെ അവിടെല്ലാം ആനവണ്ടിയെ  തിരഞ്ഞു  കറങ്ങി. എന്നാലെന്നെയൊന്നു  കണ്ടുപിടിക്ക് എന്ന മട്ടില്‍  ഒരു മൂലയ്ക്ക് കിടക്കുന്നു.വയറ്റില്‍ നിന്നും കത്തി കയറിയ തീ പെട്ടെന്നണഞ്ഞു.കണ്ണിനും എന്തൊരു കുളിര്‍മയുള്ള കാഴ്ച.(KSRTC  ബസേ !!).

സ്ത്രീകളുടെ സീറ്റിലെല്ലാം ഒരാളെങ്കിലും വച്ച് ആയികഴിഞ്ഞു.  പിന്നില്‍ ജനറല്‍ സീറ്റ്‌ ഒഴിഞ്ഞു കിടപ്പുണ്ട്. അങ്ങോട്ടിരിക്കാമെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരിക്ക് അതുവേണ്ടയെന്നൊരു അഭിപ്രായം. എങ്കില്‍ വേണ്ട !നാട് കേരളമാണല്ലോ. ഒരാള്‍ ഉള്ള സീറ്റില്‍ രണ്ടാമതായി കൂട്ടുകാരിയും മൂന്നാമതായി ഞാനും ഇരിപ്പുറപ്പിച്ചു. എന്തൊരു ആശ്വാസം!

മുന്നിലെക്കെടുത്തിട്ട  ബസില്‍ പിന്നെ ആളുകയറിയത് ആദ്യമായി ബസ്‌ കാണുന്നപോലെ. അവരെയൊക്കെ നോക്കിയിരിക്കുമ്പോള്‍  എന്റെ മുഖത്തും ഒരു ‘വിജയീഭാവം’ഉണ്ടായിരുന്നോന്നു സംശയം.!അങ്ങനിപ്പോള്‍ സുഖിക്കെണ്ടാ എന്നു പറയുംപോലെ ഒരു ഭാരം എന്റെ തോളെല്‍ . കൈ കൊണ്ട് തട്ടാന്‍ നോക്കിയപ്പോള്‍ നല്ല കനം. അനങ്ങുന്നില്ല.  കണ്ണ് തുറന്ന്‍ നോക്കിയപ്പോള്‍ ഞെട്ടി. ‘എന്റെ ചേച്ചീ ! ഈ ഭാരം എന്റെ തോളെല്‍ തന്നെ വയ്ക്കണോ?’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോയി. ഒരു പത്തെൺപതു കിലോ തൂക്കം വരുന്ന സ്ത്രീ. പ്രായത്തിലും അധികം തോന്നീല്ല.( ചേച്ചീന്നൊക്കെ ഒരു ജാടയ്ക്കു ഇരിക്കട്ടെ). ആളു വരും മുന്‍പേ പൈലറ്റ് ആയി വരുന്ന വയര്‍ എന്റെ തോളില്‍ വിശ്രമിക്കാന്‍ വിട്ടതാണ്. അതും അമ്പതു കിലോ തികച്ചില്ലാത്ത  എന്റെ തോളില്‍ .. 


ആദ്യമൊക്കെ സീറ്റില്‍ ചാരി നിന്നു, പിന്നെ  ‘നീ അങ്ങനീപ്പോള്‍ സുഖിക്കേണ്ട’ എന്ന ഭാവത്തില്‍ എന്റെ മേലെക്കായി.  തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു  കരുതിയപ്പോള്‍ എന്നെ ഒതുക്കിയത് കാരണം തിരിയാന്‍ പോലും മേല. ശ്വാസം മുട്ടുന്നു.    തിരിഞ്ഞു അവരെ നോക്കാൻ ശ്രമിച്ചു. കറുത്ത് , നല്ല പൊക്കവും സാമാന്യത്തിലധികം തടിയും  , നിര്‍വികാരമായ മുഖവും.ബസിലാണെങ്കില്‍   നല്ല തിരക്കും . പുള്ളിക്കാരിയുടെ നോട്ടം കണ്ടപ്പോള്‍ കാളിദാസന്‍ പറഞ്ഞപോലെ  ( അതുപോലാരാണ്ടു പറഞ്ഞതാവും !)  എണ്ണ തേച്ചു നില്‍ക്കുന്നവന്‍ കുളികഴിഞ്ഞു വന്നവനെ നോക്കുന്ന അതെ അസ്വസ്ഥത .അവരുടെ സ്വന്തം  സീറ്റിലാണു  ഞാന്‍ ഇരിക്കുന്നതെന്നൊരു മട്ട്. എന്റെ തോളില്‍ ചാരിനിന്നിട്ട് കമ്പിയാണെന്ന് തോന്നീട്ടോയെന്തോ  , നന്നായി ചാരിനില്‍പ്പുമായി.

എന്റെ ചേച്ചീ , ഈ കയ്യും എനിക്ക് വേണ്ടത് തന്നെ എന്ന് പറയണമെന്നുണ്ട്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ എന്തെങ്കിലും തെറ്റ്‌ ചെയ്തോന്നൊരു സംശയം. നോട്ടം ഞാന്‍ പിന്‍വലിച്ചു. ക്ഷമിക്ക് ചേച്ചി.!ടിക്കെറ്റെടുക്കാന്‍ കണ്ടക്ടര്‍ എത്തി. വൈറ്റില എന്ന് കേട്ട്  ചേച്ചി പ്രത്യാശ കൈവിട്ടു മാറിപ്പോയ്ക്കൊള്ളുംന്നു കരുതിയ ഞാന്‍ മണ്ടി. ഇതിലും ഭേദം പിന്നിലിരിക്കുന്നതായിരുന്നു.ഞാന്‍ വീഴൂല്ല ചേട്ടാ ! അങ്ങോട്ട്‌ മാറി നിന്നോളു എന്ന് പറയാന്‍ ഇത്ര ബുദ്ധിമുട്ടില്ല. അവര്‍ ആ  നില്‍പ്പ് തുടര്‍ന്നാല്‍ പാണ്ടിലോറിയുടെ അടിയില്‍പ്പെട്ട  തവളയുടെ അവസ്ഥയാകുമേന്നോര്‍ത്തു ഞാന്‍ ഞെളിപിരികൊള്ളാന്‍ തുടങ്ങി.അതിനിടയില്‍ ഈ തിരക്കിലേക്ക് വീണ്ടും തള്ളികയറുന്നവരെ  കണ്ടപ്പോള്‍  ചക്കപ്പഴത്തിലിരിക്കുന്ന ഈച്ചയുടെ  അവസ്ഥ തന്നെ. പുറത്തു നില്‍ക്കുന്നവര്‍ക്ക് കയറാഞ്ഞ്, കയറിയവര്‍ക്ക് പെട്ടുപോയല്ലോ എന്നും. ( വിവാഹത്തെ കുറിച്ച്  ആരോ പറഞ്ഞിട്ടുണ്ട് ഇങ്ങനെ).

ചാരിയിരുന്ന്‍ ഉറങ്ങാമെന്നു കരുതികരുതി സീറ്റിലേക്ക്  ചാഞ്ഞു . തോളില്‍ കനത്ത ഭാരം. ചേച്ചി കാര്യമായി എന്റെ തോളിലേക്ക് തന്നെ.സാമാന്യത്തിലധികം ഉയര്‍ന്നു നില്‍ക്കുന്ന വയര്‍  എന്റെ തോളില്‍ വിശ്രമം കൊള്ളുന്നു. എന്റെ മോസ്റ്റ്‌ സെന്‍സിറ്റീവായ കയ്യിനെ ഞാന്‍  എങ്ങനെ കൊണ്ട് നടക്കുന്നതാണ്! ഈ പോക്കുപോയാല്‍ ഒടുവില്‍ ക്ഷീരബല വേണ്ടി വരും. ദുഷ്ട! മനസിലാക്കുന്നെയില്ല. ഉറക്കം വടികുത്തി പിരിഞ്ഞു.

ഈശ്വരാ ! ഈ ചേച്ചിക്കൊരു സീറ്റ്  കിട്ടണേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.( മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം എനിക്ക് പണ്ടുപണ്ടേയുള്ളതാണ് !). കലവൂരെത്തുമ്പോള്‍  കുറെ ആളിറങ്ങി.അവര്‍ക്കൊരു സീറ്റ് കിട്ടണെയെന്ന  പ്രാര്‍ത്ഥന വിഫലമായി.തിരക്ക്‌ കുറഞ്ഞപ്പോള്‍ അവര്‍ മാറിനില്‍ക്കുമെന്നുള്ള പ്രതീക്ഷയും ഫലിച്ചില്ല .  അതില്‍ നിന്നും ശ്രദ്ധ വിടാനായി പാട്ട് കേള്‍ക്കാമെന്ന് കരുതി ഫോണ്‍ എടുത്തു.ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി. ഒരു കിഷോര്‍  പാട്ട്  എടുത്തു.ഹേ ഖുദാ ഹര്‍ ഫൈസലാ തേരാ മുജ്ഹെ മന്‍സൂര്‍ ഹെ  ,പറ്റിയ പാട്ട് !

 പതിയെ  എന്റെ  തോള്‍ ചേച്ചിയുടെ അവകാശമായി മാറി. ഒന്ന് തിരിഞ്ഞു നോക്കി കണ്ണുരുട്ടാമെന്നു കരുതിയപ്പോള്‍ തല തിരിക്കാന്‍ പോലും കഴിയുന്നില്ല. തോളില്‍ നിന്ന് തലേല്‍ കേറി ഇരിപ്പായോ ! കൈമുട്ട് കമ്പിയില്‍ അമര്‍ത്തി തോള് കൊണ്ട് മെല്ലെ തള്ളി നോക്കി. നല്ല കനം! ഭീകരി! പെട്ടെന്നെന്റെ മനസ്സില്‍  ചിന്തയൊന്നു മാറി. ഇനിയെങ്ങാന്‍ അവര്‍ ഗര്‍ഭിണിയോ മറ്റോ ആണോ ?ആണെങ്കില്‍ ഞാന്‍ ചെയ്യുന്നത് മഹാപാപമാണ്‌. പക്ഷെ, എഴുന്നേറ്റു കൊടുക്കാനൊന്നും പറ്റില്ല. 60 km നിന്ന് യാത്ര ചെയ്‌താല്‍ പാലാരിവട്ടത്തിറങ്ങേണ്ട ഞാന് ഇടപ്പള്ളിയിറങ്ങി പോണേക്കര മെഡിക്കല്‍ കോളെജിലാവും എത്തുകയെന്ന തിരിച്ചറിവ് എനിക്ക് നേരത്തെയുണ്ടല്ലോ. എന്നാല്‍ അവര്‍ നിന്നോട്ടെയെന്നു കരുതി  മുന്നോട്ടാഞ്ഞു കമ്പിയില്‍ തല ചാരിയിരുന്നു.”വിടൂല്ല ഞാന്‍ “ എന്ന ഭാവത്തില്‍ ഭാരം വീണ്ടും തോളിലേക്ക് തന്നെ.ഒറ്റക്കമ്പിയില്‍ പിടിച്ചു നിന്നിരുന്നവര്‍ ഒരു കൈ മുന്നിലെ സീറ്റിലും ഒന്ന് പിന്നിലുമായി പിടിച്ചു എന്നെ ഘരാവോ ചെയ്യാനൊരുങ്ങുന്നപോലെ  മുന്നില്‍  നിറഞ്ഞു നിന്നു. എന്റെ മേലേക്ക് വീണാല്‍ എന്നെ പിന്നെ തുടച്ചെടുത്താല്‍ മതി. ഇവരെയെന്താ ഞാന്‍ പണ്ടെങ്ങോ +2 നു  പഠിപ്പിച്ചിട്ടുണ്ടോ എന്നോടിങ്ങനെ വൈരാഗ്യത്തോട്‌ ഇങ്ങനെ പെരുമാറാന്‍  ! പതിയെ ഉറക്കം പിടിച്ചു വന്ന കൂട്ടുകാരിക്കും സംഗതി പിടികിട്ടി.

ബസ്‌ ചേര്‍ത്തല സ്റ്റാന്‍ഡില്‍ കയറി.ധാരാളം ആളിറങ്ങും. ഞങ്ങളുടെ സീറ്റിലെ ആദ്യസ്ഥാനക്കാരി എഴുന്നേറ്റു കഴിഞ്ഞു . കണ്ടു നിന്ന ചേച്ചി ബാഗെടുത്തു ഞങ്ങള്‍ക്കിടയിലേക്ക് പ്രതിഷ്ടിച്ചു. അത് ശ്രദ്ധിക്കാതെ ഞാന്‍ നീങ്ങിയിരുന്നു. ആഹാ! മൂന്നാമതിരുന്നാല്‍ മതി.   ആള്‍ അവിടിരിപ്പായി.സ്വസ്ഥമായല്ലോഎന്ന് മനസ്സില്‍ കരുതി ഞാന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു. ഉറങ്ങിയിട്ട് ആറുമാസമായപോലെ നാനോസെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ ഉറക്കം തുടങ്ങി.  യക്ഷി! എന്റെ ഉറക്കവും കളഞ്ഞു തോളും അനക്കാന്‍ മേലാതാക്കീട്ടു ഉറങ്ങുന്നു.

പിന്നെയുള്ളത് ഉറക്കത്തിനിടയിലെ പ്രകടനം ആയിരുന്നു. ഉറങ്ങി എന്റെ തോളിലേക്ക് മറിയുന്ന ഒരു മാംസഗോപുരം. തട്ടിനോക്കിയിട്ടൊന്നും അനങ്ങുന്നില്ല. മെല്ലെ മുന്നോട്ടും പിന്നോട്ടും മാറിയിരുന്നു അവരില്‍ നിന്ന് 'രക്ഷപെടാനുള്ള' എന്റെ ശ്രമം ഒട്ടൊക്കെ വിജയിച്ചെങ്കിലും എന്റെ സ്വസ്ഥത ഇല്ലാതായി.പിടിച്ചൊരുതള്ളു കൊടുക്കണമെന്ന് ആശിച്ചെങ്കിലും എന്റെ ആരോഗ്യസ്ഥിതി അത്തരം ദുഷ്ചിന്തകളിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. ’ഇവരെന്താ എന്റെ തോളില്‍ കയറാന്‍ വരം വാങ്ങി വന്നതാണോ ‘ എന്ന ചിന്തയെ ഉണര്‍ത്തി കൂട്ടുകാരി ‘‘എന്തിനാ ഇങ്ങനെ സഹിച്ചിരിക്കുന്നത് ? പറയണം “ എന്ന് പറയുകയും ചെയ്തു. ‘പാപി ചെന്നിടം പാതാളം ‘ എന്ന നിലയില്‍ ഞാനും , ‘വീണേടം വിഷ്ണുലോകം ‘ എന്ന് അവരും. കുണ്ടന്നൂരെതിയതും സ്വിച്ചിട്ട പോലെ കണ്ണുതുറന്ന ചേച്ചി , തൊട്ടടുത്തിരുന്ന എന്നെ നോക്കാതെ അതിനപ്പുറത്തിരുന്ന കൂട്ടുകാരിയെ തോണ്ടി ‘സമയം എത്രയായീ ‘ എന്നൊരു ചോദ്യം. ‘നിങ്ങളുടെ സമയമായില്ല ‘ എന്ന് സലിം കുമാര്‍ ശൈലിയില്‍ മറുപടി പറയണമെന്ന് കരുതിയെങ്കിലും ഞാന്‍ മിണ്ടീല്ല .എനിക്കിതൊന്നും ഒട്ടും പിടിച്ചിട്ടില്ലാന്നു അവര്‍ക്കും മനസിലായീന്നു തോന്നി. വൈറ്റിലയടുത്തായി സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ ബാഗുമെടുത്ത് ചേച്ചി ചാടിയ ചാട്ടം കണ്ടു കണ്ണുമിഴിച്ചു ഞാന്‍ നിന്നുപോയി. ഗര്‍ഭിണി !!! മൂന്നുമല ഒന്നിച്ചു ചാടും. അനങ്ങാന്‍ മേലാതായ കൈ തിരുമ്മി നേരെയാക്കുമ്പോഴും അവര്‍ക്കെന്നോട് തോന്നിയ ശത്രുതയ്ക്കു കാരണമെന്താവുമെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടീല്ല. 



വാല്‍ക്കഷണം  :

ഇത്രയും ബുദ്ധിമുട്ട് സഹിച്ചു ഞാന്‍ മിണ്ടാതിരുന്നത് അവരെ പേടിച്ചിട്ടൊന്നും അല്ല.. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നു ഞാന്‍ സ്കൂളില്‍  പഠിച്ചിരുന്നത് കൊണ്ടു മാത്രമാണ്‌. 

( ബസില്‍ യാത്ര ചെയ്തു ബുദ്ധിമുട്ടറിയാവുന്നകൊണ്ട് കഴിയുന്നതും ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ മിണ്ടാറില്ല.നിവൃത്തിയില്ലാതെ വരുമ്പോള്‍ പറ്റിപ്പോകുന്നതാവും .  ഞാനും അനുഭവിച്ചതല്ലേ എന്നൊരു ചിന്ത വരും.പക്ഷെ, ചിലര്‍ കല്പിച്ച്കൂട്ടി ഇറങ്ങിയപോലെ തോന്നിയാല്‍ എന്ത് ചെയ്യും?.)  

Saturday, September 25, 2010

പൂച്ച ..എന്റെ പൂച്ച ..

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ജീവി (ഞാന്‍ അങ്ങനെ വിളിക്കില്ല!) ആണ് പൂച്ച . പക്ഷെ കുറെ നാളായി ഒരു പൂച്ചക്കുട്ടിയെ പോലും കാണുന്നില്ല . എറണാകുളം നഗരത്തിലെ വില്ലകളിലും ഫ്ലാറ്റുകളിലും അതിനു പ്രവേശിക്കാന്‍ സെക്യൂരിറ്റി അനുവദിക്കണോ , ആ ആര്‍ക്കറിയാം. നാട്ടില്‍ ആയിരുന്നപ്പോള്‍ വഴിയെ പോകുന്ന എല്ലാ പൂച്ചകളും എന്റെ സ്വന്തം.   ഈ നാട്ടിലെ പൂച്ചകള്‍ എല്ലാം എങ്ങോട്ട് പോയോ എന്തോ .


                                                 എനിക്ക് ഓര്‍മയായ നാള്‍ മുതല്‍ എന്റെ കൂടെ എന്നും പൂച്ച ഉണ്ടായിരുന്നു. കണ്ണന്‍ , മുകുന്ദന്‍ ,ശങ്കു, ചക്കി എന്നിങ്ങനെ മാറി മാറി പേരിട്ടു വിളിച്ച കുറെ പൂച്ചകള്‍ . 'കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി  പറ്റി ,കാച്ചി വച്ച ചൂട് പാലില്‍ ഓടി ചെന്ന് നക്കി , കൊച്ചു നാവ് പോള്ളിയപ്പോള്‍...' അങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമം  വരുമായിരുന്നു . ഉറക്കം ഉണരുമ്പോള്‍ കാലിനോടെ ചേര്‍ന്നൊരു പഞ്ഞിക്കെട്ട്. അമ്മ പാല്‍ കറക്കാന്‍ പാത്രം എടുക്കുമ്പോള്‍ പൂച്ചമ്മയും മക്കളും കാലിനു വട്ടം കൂടും. കറന്നു തീരുന്നത് വരെ അമ്മയ്ക്ക് കാവല്‍ ,തിരിച്ചിറങ്ങുമ്പോള്‍ തുടങ്ങുന്ന കൂട്ടവിളി (എന്ത് രസകരമായ കാഴ്ച!) പാല്‍ കൊടുക്കുന്നത് വരെ തുടരും.
                                എല്ലാ ഫ്രെയിമിലും എന്റൊപ്പം പൂച്ചകള്‍ ഉണ്ടായിരുന്നു . പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചേര്‍ന്ന് വന്നു തൊട്ടടുതിരിക്കും, മെല്ലെ ഒരു കൈ എന്റെ കാലില്‍ വെയ്ക്കും , വഴക്ക് പറഞ്ഞാല്‍ ഉടന്‍ തിരിച്ചെടുക്കും ,ഇല്ലെങ്കില്‍ മെല്ലെ അടുത്ത കൈ, പിന്നെ ശരീരം നിരക്കി എന്റെ മടിയില്‍ ഒരു ഇരിപ്പുണ്ട് .പേന എടുക്കുമ്പോള്‍ തട്ടി തെറിപ്പിക്കാനും ബുക്കിന്റെ പുറം മാന്തിപ്പോളിക്കാനും ഉള്ള അഹങ്കാരവും കാണിക്കും.ശങ്കു ചിലപ്പോള്‍ ഇറങ്ങിപ്പോയ വരുന്നത് ഒരാഴ്ച കഴിഞ്ഞാണ് . ആ വരവ് ദൂരെ നിന്ന് തന്നെ അറിയിക്കുന്ന കരച്ചില്‍ കേട്ട് തുടങ്ങും .വെളിയില്‍ വന്നിരുന്നു കരഞ്ഞു കരഞ്ഞു ഒടുവില്‍ ആരെങ്കിലും വിളിച്ചു കയറ്റണം .എല്ലാ ആഴ്ചയും പലഹാരങ്ങള്‍ വില്‍ക്കാന്‍ വരുന്ന ഒരു സ്ത്രീ ഉണ്ട് . അവര്‍ വന്നു വാതില്‍ക്കല്‍ ഇരുന്നു കഴിഞ്ഞാല്‍ അവരുടെ സഞ്ചിക്ക് ചുറ്റും കറങ്ങി നിലവിളിക്കും , എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് വരെ ഈ കലാപരിപാടി തുടരും .ശങ്കുവിനെ കാണാതായതില്‍ അവരും ഒരുപാടു വിഷമിച്ചിരുന്നു .
                                                               പിന്നെയുള്ള കഥകളില്‍ സ്നേഹം കാണിച്ച പൂച്ചകള്‍ കുറവായിരുന്നു .അങ്ങനെ പൂച്ചപ്പടങ്ങള്‍ ശേഖരിക്കുന്നതായി എന്റെ പണി . ഇപ്പോള്‍ ഒരു പൂച്ചക്കുട്ടിയെപ്പോലും കാണാനും ഇല്ല . അങ്ങനെ പൂച്ചയില്ലാത്ത ലോകത്ത് ജീവിക്കുന്നതുപോലെ തോന്നുന്നു. വിരസമായ ലോകം !