Thursday, October 28, 2010

അസാമാന്യ ബുദ്ധി !

                        ഇത് ഒരു നാടിനെ കുറിച്ചുള്ള ചില കൊച്ചു കഥകളാണ് . മന്ദബുദ്ധികള്‍ അത് എന്റെ നാടിനെ കുറിച്ചാണെന്ന് പറഞ്ഞേക്കും. സത്യമായും അല്ല .

                        ഊപ്പശ്ശേരി  എന്ന കൊച്ചു ഗ്രാമം .അവിടെ വളരെ നല്ലവരായ കുറെ നാട്ടുകാരും  . ആ നാടിനു ഒരേ ഒരു കുഴപ്പമേയുള്ളു , ആള്‍ക്കാരുടെ ബുദ്ധി അല്പം കൂടി  പോയി .  അവിടത്തെ ക്ഷേത്രത്തിലെ ദേവന്‍ എപ്പോഴോ ശപിച്ചതാണ് , അങ്ങനെ അവര്‍ക്ക്   സാമാന്യ ബുദ്ധി ഇല്ലാതായി  . എന്നുവച്ചാല്‍  അസാമാന്യ ബുദ്ധി.!

                  ഈ ബുദ്ധി വെളിവാക്കുന്ന ഒരുപിടി കഥകള്‍ ഇപ്പോഴും അവിടെ പ്രചരിക്കുന്നുണ്ട് .  വലിയ കഥകള്‍ അല്ലാത്തതിനാല്‍ ചെറിയ സംഭവങ്ങള്‍ ആയിട്ട് പറയാം .

                           ഒന്നാമത്തെ കഥ ;
                                                ഒരു അടക്കാമരം നിറയെ കായ്ച്ചു  നില്‍ക്കുന്നു. പാകത്തിന് പഴുത്തു നില്‍ക്കുന്ന അടയ്ക്ക കണ്ടപ്പോഴേ ഒന്ന് മുറുക്കാന്‍ തോന്നി പോയി . അങ്ങനെ നാലഞ്ച് പേര്‍ ചേര്‍ന്ന്  താഴെ നിന്ന് ഏറു തുടങ്ങി . കല്ലും കമ്പും എല്ലാം ഉപയോഗിച്ച് എറിഞ്ഞു നോക്കി. പക്ഷെ ഒന്നും വീഴുന്നില്ല.
                    കൂട്ടത്തില്‍ ഒരാള്‍ കാരണം കണ്ടു പിടിച്ചു , " ഏറു കൊള്ളുന്നതെല്ലാം പാളയില്‍ ആണ്, പിന്നെങ്ങനെ അടക്ക വീഴും"

                      ഉടന്‍ ബുദ്ധി പ്രവര്‍ത്തിച്ചു . കൂട്ടത്തില്‍ ഒരാള്‍ ചെന്ന് അടക്ക മരത്തില്‍ കയറി . തടസ്സമായി നിന്ന പാള  എടുത്തു  കളഞ്ഞു  വിജയശ്രീലാളിതനായി തിരിച്ചിറങ്ങി .
         
                  ഇനി എന്തോന്ന്  പറയാന്‍ , വീണ്ടും ഏറു തുടങ്ങി . അത്ര തന്നെ 
            

                  രണ്ടാമത്തെ കഥ :

                  ഒരു തത്തമ്മയെ പിടിക്കണം. മാര്‍ഗ്ഗങ്ങള്‍ പലതും ആലോചിച്ചു . "എറിഞ്ഞു വീഴ്ത്താം, പക്ഷെ തത്തമ്മ ചത്ത്‌ പോകില്ലേ .  വിഷം വച്ചാലും ചത്ത്‌ പോകും . വല വിരിച്ചാല്‍ തത്തമ്മയ്ക്ക്  മനസ്സിലാകും അതിനെ പിടിക്കാന്‍ ആണെന്ന് , പിന്നെ അത്  വരില്ല ."

              ബുദ്ധി ഉണര്‍ന്നു,എല്ലാവര്ക്കും സ്വീകാര്യമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കപ്പെട്ടു ,

   " തത്തമ്മയുടെ കണ്ണിനു മുകളില്‍ വെണ്ണ വയ്ക്കണം. തത്തമ്മ വെയിലത്ത്‌  ഇറങ്ങി  നടക്കുമ്പോള്‍ വെണ്ണ ഉരുകുമല്ലോ. അപ്പോള്‍ അതിനു കണ്ണ് കാണാതാകും. പിന്നെ എളുപ്പം പിടിക്കാം "

                  ഇനി മൂന്നാമത്തെ കഥ :

                              നന്നായി അധ്വാനിക്കുന്ന കൃഷിക്കാരാണ്  ഈ നാട്ടുകാര്‍ . ചേന , കപ്പ , കിഴങ്ങ്, കാച്ചില്‍തുടങ്ങി എല്ലാ തരാം കൃഷിയും ചെയ്യുന്നുണ്ട്.  കിഴങ്ങും കാച്ചിലുമൊക്കെ പടര്‍ന്നു തുടങ്ങിയാല്‍ പിന്നെ വേലി കെട്ടിയോ കമ്പ് നാട്ടിയോ അതിനെ പടര്‍ത്തി വിടണം .


                             അങ്ങനെ കാച്ചില്‍ പടര്‍ത്താനുള്ള ഒരു എളുപ്പ വഴി കണ്ടെത്തി . മുളയുടെ  കമ്പ്   വളച്ചു കൊണ്ട് വന്നു  അതില്‍ വള്ളി ചുറ്റി കെട്ടി പടര്‍ത്തി വിട്ടു .  പിന്നെ കിഴങ്ങ് ഉണ്ടാകുന്നതു ആകാശത്ത്  തന്നെ .

                         തല്ക്കാലം ഇത്രയും കഥകള്‍ മതി എന്ന് തോന്നുന്നു . ഇതിനു അനുബന്ധമായി  ചില പുതിയ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞു ഉണ്ടാക്കുന്നുണ്ട് .  ജനറേറ്റര്‍  ആദ്യമായി  കൊണ്ട് വന്നപ്പോള്‍ കറണ്ട്‌ തരുന്ന ദൈവം വന്നു എന്ന് പറഞ്ഞു മാല ഇട്ടെന്നും, ഓട്ടോ റിക്ഷ കണ്ടു മലവണ്ട്‌  വരുന്നേ എന്ന് നിലവിളിച്ചോടി എന്നും പുതിയ കഥകള്‍ ആണ്.

                       ഇതൊക്കെ അവരുടെ  ബുദ്ധി ഇല്ലായ്മയുടെ കഥയായി   തോന്നിയെങ്കില്‍ ഇത് കൂടി വായിച്ചിട്ട് പറയണം.  അതി ബുദ്ധിമാന്‍ ആയിരുന്ന ഐസക്‌  ന്യൂട്ടന്റെ കഥ. ന്യൂട്ടന്‍ ഒരു മുയല്‍ കൂട് പണിതു . പണി തീര്‍ത്ത കൂടിനു രണ്ടു വാതില്‍.  കണ്ടു നിന്ന ആരോ ചോദിച്ചു 'ഇതെന്തിനാണ് രണ്ടു വാതില്‍ " .

              " വലിയ മുയലിനു കയറാന്‍ വലിയ വാതിലും, ചെറുതിന് ചെറിയ വാതിലും"  ന്യൂട്ടന്റെ മറുപടി.
                 ഇത് കഥയല്ല, സംഭവിച്ചതാണ് . അപ്പോള്‍ മുകളില്‍ പറഞ്ഞ കഥകളും  ബുദ്ധി കൂടിപ്പോയവരുടെ ആണെന്നെ കരുതാന്‍ പറ്റു.

     ........................................................................................................................

                  മുകളില്‍ പറഞ്ഞ ഗ്രാമത്തിന്റെ പേര് വെറും  സാങ്കല്പികം മാത്രം . ഇനി അങ്ങനെങ്ങാനും വല്ല നാടും ഉണ്ടെങ്കില്‍ ....

Thursday, October 21, 2010

വീണ്ടും ഒക്ടോബര്‍

                               ഐശ്വര്യ റായിയുടെ സൗന്ദര്യവും മാധവന്റെ ചിരിയും പൂച്ചക്കുഞ്ഞുങ്ങളുടെ ഓമനത്തവും കഴിഞ്ഞാല്‍  എന്റെ ദൌര്‍ബല്യം കാതോലികേറ്റ് കോളേജില്‍ പഠിച്ച രണ്ടു വര്‍ഷങ്ങളുടെ ഓര്‍മ ആണ് . ആരും അധികം  ആസ്വദിക്കാന്‍ ശ്രമിക്കാത്ത പോസ്റ്റ്‌  ഗ്രാജ്വേഷന്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു എന്ന് പറയാം .

                                                       ഒരു ഒക്ടോബര്‍ മാസം 20 നോ    21 നോ ആണ് ഞങ്ങള്‍ 13 പേര്‍ ഒന്നിച്ചത്. 13 നല്ലതല്ല എന്ന് പറയുമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ ആയിരുന്നില്ല . 9 പെണ്ണും 4 ആണും . ഞങ്ങള്‍ ഏഴു പേര്‍ ഹോസ്റ്റലില്‍  . 7 പേരും വരുന്നതും പോകുന്നതും എല്ലാം ഒന്നിച്ചു . ഉച്ചയ്ക്ക്  ഉണ്ണാന്‍ വീണ്ടും ഹോസ്റ്റലില്ലേക്ക് പോയാല്‍ തിരിച്ചു വരാന്‍ ധൃതിയാണ്   . തിരിച്ചു വരുന്നത്  കയ്യും കോര്‍ത്ത്‌ കഥയും പറഞ്ഞു അങ്ങനെ. . ഉച്ച കഴിഞ്ഞാല്‍ ലാബ്‌  ആണ് . അതിനു മുന്‍പ് കുറെ കഥകളുമൊക്കെ പറഞ്ഞു  രസിച്ചു കുറെ സമയം. 2  പെണ്ണും ഒരാണും ഡേ സ്കൊലഴ്സ് . അവരുടെ കഥകള്‍ ഞങ്ങള്‍ കേള്‍ക്കുന്നത് ഈ സമയത്താണ് . അവരെയും കൂടെ ഹോസ്റ്റലില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.


                                       അങ്ങനെ ഒരു ദിവസം ഈ കഥ പറച്ചിലിന് ഇടയില്‍  എന്റെയും ജോയുടെയും  ( ആണുങ്ങളില്‍ ഒരേ ഒരു ഡേ സ്കോളര്‍ ) ജന്മദിനം( ഒക്ടോബര്‍ 21  !) ഒന്നാണ്  എന്ന്  കണ്ടു പിടിച്ചു. ഞങ്ങളെ ജന്മം കൊണ്ടല്ലെങ്കിലും ജന്മദിനം കൊണ്ട്  ഇരട്ടകള്‍ ആയി എല്ലാവരും അംഗീകരിച്ചു. അന്നൊരു സ്മാള്‍  അടിക്കാനുള്ള സന്തോഷം തോന്നി എന്ന് ജോ പിന്നെ പറയുമായിരുന്നു . നല്ല സൌഹൃദം മാത്രം നില നിന്ന ഒരു ക്ലാസ്സ്‌ റൂം . എന്ത് പരിപാടിയും ഞങ്ങള്‍ ഒരു ഉത്സവമായി ആഘോഷിച്ചു . സ്റ്റേജു കണ്ടാല്‍ മുട്ടടിച്ചിരുന്ന ഞാന്‍ അവിടെ എത്തിയതിനു ശേഷം എത്ര തവണ സ്റ്റേജില്‍ കയറി!

                                                        
                                             അധ്യാപകരെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല .ആദ്യവര്‍ഷം HOD തോമസ്‌ സര്‍ ആയിരുന്നു. പിന്നെ  ഞങ്ങളുടെ ചാര്‍ജ്  ആയിരുന്ന അച്ചാമ്മ ടീച്ചര്‍ , ലില്ലി ടീച്ചര്‍ , തോമസ്‌ ജോണ്‍ സര്‍ , കുര്യന്‍ സര്‍ , നെല്‍സന്‍ സര്‍ , നമ്പൂതിരി സര്‍ , മാത്യൂസ്‌ സര്‍ ...  അങ്ങനെ സ്നേഹത്തോടും ബഹുമാനത്തോടും മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ,ഒരിക്കലും മറക്കാത്ത ഒരുപാടു അധ്യാപകര്‍.

                               പഠിക്കുന്ന വിഷയത്തിലുള്ള വിരസത അകറ്റാന്‍ ക്ലാസ്സ്‌ റൂമുകള്‍ ഞങ്ങള്‍ ആഘോഷം ആക്കിയിരുന്നു . ക്ലാസ്സ്‌ നടക്കുമ്പോള്‍ പോലും. മുന്‍ നിര കക്ഷികള്‍ ആണെങ്കിലും ഇടക്കിടയ്ക്ക് സര്‍ കാണാതെ വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ വിരസത അകറ്റും . ഒരു ദിവസം , നമ്പൂതിരി സര്‍ നൂക്ലിയര്‍ ഫിസിക്സ്‌ പഠിപ്പിക്കുന്നു. സര്‍  ബോര്‍ഡിനു തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു.  (ക്ലാസ്സില്‍ ഞങ്ങള്‍ക്കൊരു വല്യേട്ടന്‍ ഉണ്ട്. തെറ്റ് കണ്ടാല്‍ അപ്പോള്‍ വഴക്ക് പറയും, ഉപദേശിക്കും .)  ഞങ്ങളുടെ ഈ പരിപാടി കണ്ടു പുറകില്‍ നിന്നൊരു തുണ്ട്  പേപ്പര്‍ മുന്‍പിലേക്ക് എറിഞ്ഞു. നേരെ ചെന്ന് വീണത്‌  സാറിന്റെ മുന്‍പില്‍! ഞങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നത്  കൊണ്ടോ  പ്രായത്തിന്റെ പക്വത കൊണ്ടോ സര്‍ അത്  കണ്ട ഭാവം നടിച്ചില്ല . സര്‍ പോയി കഴിഞ്ഞു ഞങ്ങള്‍ അത് എടുത്തു നോക്കി. " തു  കുത്ത  ഭൌ ഭൌ , ചുപ്  രഹോ " . അന്നു അത്  സര്‍ എടുത്തു നോക്കിയിരുന്നെങ്കില്‍ !


                                                     അങ്ങനെ രണ്ടാം വര്‍ഷമായി. ഞങ്ങളുടെ HOD  വിരമിച്ചു. ജോര്‍ജ്  സര്‍ പുതിയ HOD   ആയി.  വളരെ ശാന്തനായ ലളിത വസ്ത്ര ധാരിയായ ഒരു നല്ല മനുഷ്യന്‍ . നന്നായി ക്ലാസ് എടുക്കും. പക്ഷെ ആരെയും  ശ്രദ്ധിക്കില്ല . വര്‍ത്തമാനം നന്നേ കുറവ്.

                                സെമിനാറുകളും ലാബും ക്ലാസ്സുമായി  ആ വര്‍ഷവും  അങ്ങനെ  മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു . വീണ്ടും ഒരു ഒക്ടോബര്‍ മാസം ആയി.  ഒക്ടോബര്‍ 21  രണ്ടു പേരുടെ ജന്മ ദിനം ആണ്. ( എനിക്ക് പത്താം ക്ലാസ് ആകുന്നതു വരെ എന്റെ ജന്മദിനം അറിയില്ലായിരുന്നു. നക്ഷത്രം  നോക്കി ആയിരുന്നു പിറന്നാള്‍    . പിന്നീട് ആയാലും  ആ ദിവസം എന്റെ ശ്രദ്ധയില്‍ വരാറില്ലായിരുന്നു . എല്ലാ ദിവസവും പോലെ തന്നെ ) . പക്ഷെ ജോ ഞങ്ങള്‍ അറിയാതെ ആഘോഷം ആക്കാന്‍ തീരുമാനിച്ചു . രസഗുളയും കേക്കും എന്തൊക്കെയോ പലഹാരങ്ങളും നേരത്തെ തന്നെ വാങ്ങി  മേശയ്ക്കുള്ളില്‍ വച്ചിരുന്നു .             

                                                      പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ തന്നെ ഞങ്ങള്‍ കേട്ട വാര്‍ത്ത‍ ഞെട്ടിക്കുന്നതായിരുന്നു . ഞങ്ങളുടെ HOD ഹാര്‍ട്ട് അറ്റക്കിനെ തുടര്‍ന്ന്  ഞങ്ങളെ വിട്ടു പോയിരിക്കുന്നു.  രാവിലെ തന്നെ ഏഴു പേരും കൂടി ആശുപത്രിയിലേക്ക്  തിരിച്ചു. ബാക്കിയുള്ളവരും  അവിടെ എത്തിയിട്ടുണ്ട്  . എല്ലാവര്ക്കും ഒരു മരവിപ്പ് മാത്രം . ആ ദിവസം ശോശപ്പ ഒരുക്കിയും ,അദ്ദേഹത്തിന്റെ  ശരീരത്തെ അനുഗമിച്ചു ആശുപത്രിയും വീടുമായി കഴിഞ്ഞു. . വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു . ഒരു ദുരന്ത ദിനം .


                                                  ക്ലാസ് തുടങ്ങിയതും ഞങ്ങളുടെ ജന്മദിനവും എല്ലാം  ഒക്ടോബര്‍  ആയിരുന്നത് കൊണ്ട് അത് ഒരു ദുരന്ത ദിവസം ആണെന്ന് എല്ലാവരും  തമാശ പറയാറുണ്ടായിരുന്നു .ഇനി അടുത്ത ഒക്ടോബര്‍ എന്താകുമോ  എന്നൊക്കെ പറഞ്ഞു ഞങ്ങളെ കളിയാക്കിയിരുന്നവര്‍ക്കും ഒരു ഞെട്ടല്‍ ആയി ആ ദിവസം . അടുത്ത ഒക്ടോബര്‍ 21  ഇങ്ങനെ അക്ഷരാര്‍ഥത്തില്‍ ദുരന്തം ആകുമെന്ന്  ആരും കരുതിയില്ല . തമാശ ആയിരുന്നെങ്കിലും  അത് സത്യമായി ഫലിച്ചു .

                                     ആ ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും ക്ലാസ്സില്‍ എത്തിയ ഞങ്ങളെ നോക്കി രസഗുളയും കേക്കും പല്ലിളിച്ചു കാണിച്ചു. അവിചാരിതമായി ദുരന്തം ആയി പോയ ഒരു ആഘോഷത്തിന്റെ ബാക്കി പത്രം പോലെ .

                         ...............................................................................................


                           ജോര്‍ജ് സാറിനെ ഓര്‍ത്തപ്പോള്‍ , കോളേജ് നെ ഓര്‍ത്തപ്പോള്‍  ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ട് എന്ന് അറിയണം എന്ന് തോന്നി. കോളേജ് ന്റെ സൈറ്റില്‍ കയറി നോക്കി. ഇന്ന് കണ്ടത്  വീണ്ടും ഒരു മരണ വാര്‍ത്ത‍ . തോമസ്‌ ജോണ്‍ സര്‍ . കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടു മാസം ആയി സംഭവം കഴിഞ്ഞിട്റെന്നു  അറിഞ്ഞു.


                                                              

Tuesday, October 5, 2010

വെള്ളപ്പൊക്കം

                                 ഇതെന്തൊരു  മഴ ! തോരുന്നതെ ഇല്ല . ഈ കോണ്‍ക്രീറ്റ്  കൊട്ടാരങ്ങല്ക്കിടയില്‍ ഇങ്ങനെ പെയ്യുന്ന മഴ നാട്ടില്‍ എങ്ങനെ ആയിരിക്കും  എന്നോര്‍ത്ത് എനിക്ക് ഉറക്കം പോയി . 1994 ല്‍, ഇങ്ങനൊരു മഴ പെയ്തിരുന്നു . ഒരു ഒക്ടോബര്‍ മാസവും അടുത്ത നവംബര്‍ മാസവും ഓരോ വെള്ളപ്പൊക്കം സമ്മാനിച്ച്‌ ! നാട്ടില്‍ നിന്ന് വിളിക്കുന്നവര്‍ക്കെല്ലാം പറയാന്‍ മഴയുടെ കാര്യം മാത്രമേ ഉള്ളു . TV യില്‍ ഇന്നലെയും ഫ്ലാഷ് കണ്ടു ,തെന്മല  ഡാം തുറന്നു വിടുമെന്നും ,രണ്ടു ദിവസത്തേക്ക് കൊല്ലം ജില്ല യ്ക്ക് അവധി ആണെന്നും. കല്ലടയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്  വിളിച്ചു പറയുന്നു എന്ന് പേരമ്മ ഇന്നലെ വിളിച്ചപ്പോള്‍ പറയുകയും ചെയ്തു .
                                                                 അവിടെ പെയ്യുന്ന മഴ സുന്ദരമാണ് . തെങ്ങിലും മാവിലും പ്ലാവിലും പുല്ലിലും വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാണ്. കാക്ക നനഞ്ഞിറങ്ങിയാല്‍ പിന്നെ മഴ തോരില്ല . കാക്കയും പൂച്ചയും പശുക്കളും എല്ലാം ഇപ്പോള്‍ തൂവലും രോമവും എല്ലാം വിടര്‍ത്തി കുളിരടിച്ചു മടിപിടിച്ച് ഇരിക്കുന്നുണ്ടാകും . തണുപ്പ് കാരണം വെളിയില്‍ ഇറങ്ങാന്‍ തോന്നില്ല . കുരുമുളക് വള്ളിയില്‍ വെള്ളം തട്ടി തെറിച്ചു വീഴുന്നത് കാണാന്‍  മുറ്റത്തു ഇറങ്ങി നില്‍ക്കും. പക്ഷെ 94 ല്‍ പെയ്ത മഴ ഈ രൂപം മാറ്റി കളഞ്ഞു . മഴ തുടങ്ങി, തോരാതായി. ആറില്‍ വെള്ളംപൊങ്ങി  ,  തെങ്ങിന്‍ തോട്ടം മുങ്ങി , വീണ്ടും കയറി കയറി വന്നു. ഒരു വശം വയലും മറു വശം ആറും. രണ്ടും നിറഞ്ഞു കാവില്‍ക്കൂടെ ഒഴുക്കിട്ടു . കാവിനു അപ്പുറം ഉള്ള ആളുകളെല്ലാം സ്കൂളിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ എത്ര ദിവസം . പുറം ലോകവുമായി ബന്ധമില്ലാതെ  ഞങ്ങള്‍ വീട്ടില്‍ ഒതുങ്ങി . ടൌണില്‍ പോകണമെങ്കില്‍ റോഡിലെ കടത്തു കടക്കണം.

                                             വെള്ളപ്പൊക്കം കൊണ്ട് ആറിന്റെ തീരത്തുള്ള കുഞ്ഞു വീടുകള്‍ പലതും തകര്‍ന്നു പോയിരുന്നു. വെള്ളപ്പൊക്കം കാണാന്‍വന്നവര്‍ എപ്പോഴും ആറിന്റെ തീരത്ത് കാണും .  വീട്ടില്‍ നിന്ന് ഇറങ്ങി പത്തു  ചുവടു  വച്ചാല്‍ താഴെ ഭീകര രൂപം പൂണ്ട കല്ലടയറിനെ കാണാം . എന്തെല്ലാം ഒഴുകി പോകുന്നത് കണ്ടു . ആരുടെയൊക്കെയോ വിലപിടിച്ച വകകള്‍ . വെള്ളപ്പൊക്കം  കഴിഞ്ഞു വെള്ളം ഇറങ്ങിയപ്പോള്‍ തോട്ടത്തില്‍ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. ചെളി വാരി പൂശിയത് പോലെ നില്‍ക്കുന്ന തെങ്ങുകള്‍, അതിലെല്ലാം തങ്ങി നില്‍ക്കുന്ന തുണികളും . കാല് ചവിട്ടിയാല്‍ ചേറില്‍ പുതഞ്ഞു പോകും . അടുത്ത കുറെ മഴകള്‍ കഴിഞ്ഞതിനു ശേഷമാണു ഞങ്ങള്‍ ആറ്‌ കാണുന്നത്. 
                                                                        വയലിലെ കാര്യം പറയേണ്ടല്ലോ. പുതഞ്ഞ ചെളിയില്‍ കൃഷി കണ്ടു പിടിക്കാന്‍ പോലും കഴിയില്ലായിരുന്നു . വാഴയും കപ്പയും എല്ലാം നശിച്ചു . പച്ചക്കറി  വാങ്ങാന്‍ പറ്റില്ലഞ്ഞതിനാല്‍    വെറും നാടന്‍ കൂട്ടാനുകള്‍ കൂട്ടി ആഹാരം. അതില്‍ ചേമ്പിന്‍ തടയും ഉള്ളിയും ഇട്ടു വച്ച ഒരു കറി ഇപ്പോഴും ഓര്‍ക്കുന്നു. ആ രുചി പിന്നെ കിട്ടിയിട്ടില്ല .
                                            ഞാന്‍ പ്രീ ഡിഗ്രി ക്ക്  ചേര്‍ന്ന വര്‍ഷമായിരുന്നു അത്. കോളേജില്‍ ഷിഫ്റ്റ്‌  ആണ് . ഉച്ചയ്ക്ക് പോയി, അഞ്ചു മണി വരെ ക്ലാസ്സ്‌ . പോകാന്‍ വഴി പലതുണ്ട് , അങ്ങനെ വെള്ളപ്പൊക്കം കഴിഞ്ഞു കോളേജില്‍ പോയി . തിരിച്ചു വരുന്നത് അഞ്ചു മണിക്കുള്ള ഒരു അയ്യോ പാവി ആന വണ്ടിയില്‍ ആണ് . രണ്ടു മൂന്നു കിലോമീറ്റര്‍ വന്നു പേപ്പര്‍ മില്‍  കഴിഞ്ഞു വള്ളക്കടവില്‍ എത്തി ബസ്‌ ചളിയില്‍ പുതഞ്ഞു . പൊക്കാന്‍ പറ്റില്ല , ഇനിയും എട്ടു കിലോമീറെര്‍ എങ്കിലും പോയെ പറ്റു. ഒരു പ്രൈവറ്റ് ബസ്‌ ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം ഓടി തുടങ്ങിയിട്ടും ഇല്ല . പിന്നെ നടപ്പ് തന്നെ ശരണം . വര്‍ത്തമാനം  പറഞ്ഞു അത്രയും ദൂരവും നടന്നു . ഏഴു മണിയായി വീട്ടില്‍ എത്താന്‍ . ബസ്‌ സ്റ്റോപ്പില്‍ അച്ഛന്‍ വന്നു നിന്ന് മടുത്തിരുന്നു .
                                         ഈ മഴയും ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാക്കുമോ . അതുപോലെ ഇരുള്  വെളിവില്ലാതെ പെയ്യുന്നു എന്ന് പറയുന്നു . വെള്ളപ്പൊക്കം കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ചയാണ് എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ദുരിതമാണ്‌ .മണല്‍ വാരി ആറ്‌ താഴ്ന്നു പോയതിനാല്‍ പഴയതുപോലെ വെള്ളം കയറില്ലയിരിക്കും.

Sunday, October 3, 2010

ഒരു ടൂറിന്റെ ഓര്‍മയ്ക്ക്

                  ടൂര്‍ പോകുക എന്നാല്‍ വിദ്യാര്‍ഥി ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സംഭവമാണ് . സ്കൂള്‍ കോളേജ്  ക്ലാസ്സുകളില്‍ പോയ യാത്രകള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചു  നില്‍ക്കുന്നു . പോകുന്നതിനു മുന്‍പൊരു ബഹളം , വന്നിട്ടുള്ള ചര്‍ച്ചകള്‍ എല്ലാം കൂടി കുറെ ദിവസത്തേക്ക് ഒരു ഉത്സവം തന്നെ !
                      ടൂര്‍ കൊണ്ട് പോകാനുള്ള ഉത്തരവാദിത്തം തലയില്‍ ആകുമ്പോള്‍    ഈ കഥയെല്ലാം തിരിഞ്ഞു മറിയും . 17 ഉം 18  ഉം  വയസ്സുള്ള കുട്ടികളെയും കൊണ്ട് പോകുന്നത്  അമിട്ട് തലയില്‍ വച്ച് കൊണ്ട് നടക്കുന്ന പോലെ ആണ് . അങ്ങനെ 2006  ല്‍ ഞങ്ങള്‍ ഒരു ടൂര്‍ പോയി . ഡിസംബര്‍ മാസത്തില്‍ വെക്കേഷന്  മുന്പായി തിരിച്ചു വരുന്ന രീതിയില്‍ ദിവസം തീരുമാനിക്കപ്പെട്ടു . ടൂര്‍ കഴിഞ്ഞു വന്നു ബന്ധങ്ങള്‍ വളരാന്‍ അനുവദിക്കരുതല്ലോ. പ്രാരാബ്ധങ്ങള്‍ ഇല്ലത്തത് കൊണ്ട് പെണ്‍ വര്‍ഗത്തില്‍ ആദ്യത്തെ നറുക്ക് എനിക്ക് തന്നെ . ഒരു മാസം കഴിഞ്ഞാല്‍ വിവാഹമാണ് , എന്നൊക്കെ പറഞ്ഞു നോക്കി , നടന്നില്ല . അങ്ങനെ ഞങ്ങള്‍ 2  സ്ത്രീ പ്രജകളും 4 പുരുഷ പ്രജകളും കൂടി നയിച്ച്‌  പോകുക എന്നായി .
                                                   ടൂറിനു തലേന്ന് ഹോസ്പിറ്റലില്‍ പോകേണ്ടി വന്നു എങ്കിലും എനിക്ക് പിന്മാറാന്‍ പറ്റിയില്ല . വേറെ ആരും ഇല്ല ! കുട്ടികളില്‍ ആണിനേയും പെണ്ണിനേയും വേറെ വേറെ വിളിച്ച് ഉപദേശമൊക്കെ കൊടുത്തു . ആണ്‍കുട്ടികളുടെ ബാഗുകളും പരിശോധിച്ച്  വൈകുന്നേരമായപ്പോള്‍ ബസില്‍ കയറി . കുറുമ്പ് പെരുത്ത കുട്ടികള്‍ ആണെന്ന് പറയേണ്ടല്ലോ . കൂകി വിളിയുമായി യാത്ര തുടങ്ങി . രാത്രി സ്റ്റേ ഇല്ല . ബസില്‍ തന്നെ , ലക്‌ഷ്യം മൈസൂര്‍ ആണ് . രാത്രി ഭക്ഷണം കഴിക്കാന്‍ സ്ഥലം കണ്ടുപിടിച്ചു തന്നത് ഡ്രൈവര്‍ .
പോട്ട ധ്യാനകേന്ദ്രത്തിന്  മുന്‍പില്‍ ബസ്‌ നിര്‍ത്തി . ഡ്രൈവറുടെ നിര്‍ദേശം അനുസരിച്ച് പൊട്ടും കുറിയുമൊക്കെ തുടച്ചു കളഞ്ഞു  ഞാനും ഒരു സാറും കൂടി ഓഫീസില്‍ പോയി കാര്യം അവതരിപ്പിച്ചു . അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്ന് മാത്രമല്ല ഭക്ഷണം കൊണ്ട് വരാത്തവര്‍ക്ക് അതും അവര്‍ ഓഫര്‍ ചെയ്തു .ഭക്ഷണത്തിന്  ശേഷം  ഡ്രൈവറുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ട് ഞങ്ങള്‍ ബസില്‍ കയറി .
                                                             പുലര്‍ച്ചെ മൈസൂരില്‍ ചെന്നിറങ്ങി. ലോഡ്ഗിലേക്ക് . അവിടെ ചെന്ന് ഫ്രഷ്‌ ആയി തിരിച്ചുബസിലേക്ക് . ബസ്സില്‍ ആദ്യം കയറിയത് ഞാന്‍ . ഡ്രൈവറുടെ സീറ്റിന്റെ പിറകിലെ സീറ്റില്‍ ഒരു രൂപം ! ചുരുണ്ട് കൂടി കിടക്കുന്നു .ഞെട്ടി തിരിച്ചിറങ്ങി . കിളി എന്ന് വിളിക്കുന്ന സഹായിയോടു ചോദിച്ചപ്പോള്‍ വീണ്ടും ഞെട്ടി .അത് നമ്മുടെ ഡ്രൈവര്‍ തന്നെ ! ഒന്ന് മിനുങ്ങിയതാണ് . ബസില്‍ കയറില്ല എന്ന് കട്ടായം പറഞ്ഞു ഞങ്ങള്‍ നിന്നു .' ടീച്ചറെ , ഇവര്‍ക്കൊക്കെ ഇങ്ങനല്ലാതെ വണ്ടി ഓടിക്കാനാണ് പ്രയാസം ' എന്ന് പറഞ്ഞു സര്‍ ഇടപെട്ടു .
ജീവിതത്തില്‍ ഇത്ര ദേഷ്യം വന്ന അവസരം ഉണ്ടായിട്ടില്ല . ബസില്‍ കയറുക തന്നെ . നേരെ ചാമുണ്ടി ഹില്ല്സ് . ബസിനൊരു ചാഞ്ചാട്ടം ഇല്ലേ എന്നാലോചിച്ചു സമാധാനമെല്ലാം കട്ടപ്പുറത്ത് വച്ച് 'നാരായണ' ജപിച്ചു ഞങ്ങള്‍ ഇരുന്നു. എങ്ങിനെയോ കുന്നു കേറി ഞങ്ങളെ അവിടെ എത്തിച്ചു. കാഴ്ച എല്ലാം കണ്ടു മടങ്ങി എത്തിയപ്പോള്‍ ഡ്രൈവര്‍ 'സമ്മാനം' വാങ്ങി കഴിഞ്ഞു. ഏതോ വണ്ടിയുടെ ചില്ല്  റിവേര്‍സ് എടുത്തപ്പോള്‍ പൊട്ടിച്ചു.
                                                         പിന്നീടു സ്ഥിരം സ്ഥലങ്ങള്‍ക്ക് ശേഷം വൈകുന്നേരമായപ്പോള്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ . ആ യാത്ര ഞങ്ങളുടെ ടൂറിനെ ഇങ്ങനെ മാറ്റി മറിക്കുമെന്നു  സ്വപ്നത്തില്‍ പോലും കരുതിയില്ല . ഓവര്‍ ടേക്ക് ചെയ്യാന്‍ ഇടമില്ലാത്ത ഒരു സ്ഥലത്ത് വച്ച് ഞങ്ങളുടെ വണ്ടി ( വീരന്‍ ഡ്രൈവര്‍) ആ നാട്ടുകാരുടെ വണ്ടിയെ ഓവര്‍ ടേക്ക് ചെയ്തു . കുട്ടികള്‍ ആവേശമെടുത്തു പ്രോത്സാഹിപ്പിച്ചു . വണ്ടി വൃന്ദാവന്‍ എത്തിയപ്പോള്‍ എന്തോ ഒരു പ്രശ്നം മണത്തു. 'ആരും ബസില്‍ നിന്നും ഇറങ്ങരുത് ' എന്നാ നിര്‍ദ്ദേശത്തിനു  ശേഷം അധ്യാപകരും ഡ്രൈവറും ഇറങ്ങി. ഡ്രൈവര്‍ക്ക്  ചോദ്യത്തിന് മുന്‍പേ അടി കിട്ടി ! ആളുകൂടി തുടങ്ങി.
അധ്യാപകര്‍ക്ക് നേരെയും കയ്യോങ്ങി തുടങ്ങി . കൂട്ടത്തിലെ പയ്യന്‍ സര്‍ഒരു  തൊഴി പറ്റിച്ചു. കുട്ടികള്‍ക്ക് ഇതൊന്നും കണ്ടു, പിടിച്ചു നില്ക്കാന്‍ പറ്റില്ല. ചോര തിളയ്ക്കുന്ന പരുവം .അതിനെയൊക്കെ തടഞ്ഞു നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ ഒരുപാടു ബുദ്ധിമുട്ടി . അവര്‍ കൂടുതല്‍ ആളെ വിളിച്ചു കൂട്ടാന്‍ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോള്‍ , തിരിച്ചു പോകുക തന്നെ മാര്‍ഗ്ഗം എന്ന് തീരുമാനിച്ചു . എങ്ങിനെയോ വണ്ടി അവിടെ നിന്നും എടുത്തു ,നേരെ ലോഡ്ജിലേക്ക് . ഏതോ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവം  കഴിച്ച  ശേഷം 'രായ്ക്കു രാമാനം നാട് വിട്ടു ഓടുന്ന പരിപാടി '.
                                                    ടൂറിന്റെ റൂട്ടുകള്‍ എല്ലാം മാറ്റപ്പെട്ടു. വയനാട്ടിലേക്ക് യാത്ര .കൂടെയുള്ള സര്‍ കുറച്ചുകാലം അവിടെ ജോലി ചെയ്തിട്ടുല്ലതിനാലും സാറിന്റെ ജ്യേഷ്ടന്‍ അവിടെ ഉള്ളതിനാലും കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. രാത്രി ഒരു മണിയോട്  കൂടെ ലോഡ്ജിലെത്തി . സമാധാനമായി കിടന്നുറങ്ങി . വൃന്ദാവന്‍ , പല തവണ കണ്ടു മടുത്ത കാഴ്ചകള്‍ ! ആ നഷ്ടം ഞങ്ങള്‍ക്കുണ്ടാക്കിയ നേട്ടം അറിയാന്‍ പിറ്റേന്ന് വരെ കാത്തിരിക്കേണ്ടി വന്നു .
                                                            രാവിലെ നേരെ ഇടക്കല്‍ ഗുഹയിലേക്ക്. പറഞ്ഞാലും പറഞ്ഞാലും ഒന്നും ആകാത്ത , കണ്ടു തന്നെ അറിയേണ്ട കാഴ്ചകള്‍ . ചെറിയ ഗുഹകള്‍ പോലെയുള്ള പാറക്കെട്ടുകളിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു മുകളിലേക്ക്, വീണ്ടും മുകളിലേക്ക് ... പകുതിയിലേറെ ദൂരം ആയപ്പോള്‍ ഞാന്‍ തളര്‍ന്നു ഇരിപ്പായി. കൂട്ടിനു രണ്ടു കുട്ടികളെയും കിട്ടി .
എല്ലാവരും മുകളിലേക്ക് കയറുന്നതും കണ്ടു ഞങ്ങള്‍ ഇരിപ്പായി. വെയില്‍ ഇല്ലാത്ത എല്ലാ ഇടത്തും നല്ല തണുപ്പ്.  മൂന്ന് സംസ്ഥാനങ്ങളും കണ്ടു എന്നും പറഞ്ഞു  ഞങ്ങളുടെ താരങ്ങള്‍താഴെ വന്നു. പിന്നെ ആ പാറക്കെട്ടുകളില്‍ കയറി അവര്‍ ഒരുപാടു ആഘോഷിച്ചു . എങ്ങും കിട്ടാത്ത മനോഹര കാഴ്ചകള്‍!  ഊണും കഴിഞ്ഞു തിരിച്ചിറക്കം. പിന്നെ ആ നാട്ടിലെ ഒരു വെള്ളച്ചാട്ടം . അത് കാണാന്‍ പറ്റിയില്ല , വൈകിപോയി . അവിടെ ചെന്ന് തിരിച്ചു പോന്നു . ലോഡ്ജില്‍ വന്നു . ഉറക്കത്തിനു ശേഷം പിറ്റേന്ന് വീഗ ലാന്‍ഡ്‌ . രാത്രി ഒരു സിനിമയും കണ്ടു പുലര്‍ച്ചെ സ്കൂള്‍ എത്തുന്ന വിധം തിരിച്ചു മടക്കം .
                                                 ഒരു നഷ്ടം വരാനിരിക്കുന്ന നേട്ടത്തിന്റെ മുന്നോടി ആണ് എന്നാ പ്രമാണം ഒന്ന് കൂടി ഉറപ്പിച്ചു അങ്ങനെ ഞങ്ങളുടെ ടൂര്‍ കഴിഞ്ഞു .പിന്നീട് ഞാന്‍ ടൂര്‍ കൊണ്ട് പോയിട്ടില്ല , അതിനുള്ള അവസരം ദൈവം സഹായിച്ചു കിട്ടിയിട്ടും ഇല്ല .