Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Monday, November 22, 2010

നായൊരു നല്ല മൃഗം ?

             "നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും നായൊരു നല്ല മൃഗം " എന്ന് ഞാനും പഠിച്ചിട്ടുണ്ടായിരുന്നു . നല്ലതാണു എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, നായകളോടെ എനിക്ക് വെറുപ്പ്‌ ഒന്നും ഇല്ലായിരുന്നു . അപ്പുറത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന 'രാമു' , 'ദാമു' ഇങ്ങനെ രണ്ടു നായകളെയും  കണ്ടാല്‍ ഞാന്‍ അത്യാവശ്യം   സ്നേഹം  കാണിക്കാറുണ്ടായിരുന്നു. സിന്ദൂരച്ചെപ്പ് എടുത്തു കൊണ്ട് വന്നു  അതില്‍ വെളുത്തതിന്റെ നെറ്റിയില്‍ സിന്ദൂരമൊക്കെ പൂശി  വിടുമായിരുന്നു . അങ്ങനെ വലിയ ശത്രുത ഒന്നുമില്ലാതെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു       .        
                                                                                                                                                                                                                                                                                                        നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന 'സുലോചന ' എന്ന നായയെ എനിക്ക് കണ്ടു കൂടാതെ ആയതു പിന്നീടാണ് . അത് ആരെയും സാധാരണ ഗതിയില്‍ ഉപദ്രവിക്കാറില്ല . വല്ല കലുങ്കിന്റെ കീഴിലോക്കെ പോയി പ്രസവിച്ചു കിടക്കും . പിന്നെ ആരും അത് വഴി പോകരുത് എന്നെ ഉള്ളു. എന്റെ ദേഷ്യത്തിന്റെ കാരണം അതൊന്നും ആയിരുന്നില്ല . എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു എന്ന ഒറ്റ കാരണം മതിയല്ലോ എനിക്ക് ഇഷ്ടക്കെടുണ്ടാവാന്‍  . അത് ചത്തതിനു ശേഷം അതിന്റെ മോള്‍  'സുന്ദരി' ഇറങ്ങി. അതിനെയും എനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് പറയേണ്ടല്ലോ .

                                        പിന്നെയാണ് ശരിക്കും എന്നെ ഭയപ്പെടുത്തിയ സംഭവം . പ്രി ഡിഗ്രി ക്ക്  പഠിക്കുന്ന സമയം.  രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നാല്‍ പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ വേണം ബസ്‌ സ്റ്റോപ്പില്‍ എത്താന്‍ . റബ്ബര്‍ തോട്ടത്തിലൂടെ കയറി വയലിന്റെ വരമ്പിലൂടെ നടന്നാല്‍ മൂന്നു മിനിറ്റ് ലാഭിക്കാം, കൂടെ നല്ല കാഴ്ചകളും കാണാം . വയലിന് നട വരമ്പും മേല്തോടും ഉണ്ട്  . ഒരാള്‍ താഴ്ചയില്‍ കൈ തോടും വയലും. മേല്തോട്ടില്‍ മഴക്കാലത്ത്‌  മാത്രമേ വെള്ളം ഉണ്ടാകൂ,കൈതോട് എന്നും ജല സമ്പുഷ്ടമാണ്. മേല്‍ വരമ്പ് കുറെ ഭാഗം പാറ കെട്ടി മണ്ണിട്ടതും കുറെ ഭാഗം സിമെന്റ് പൂശി വൃത്തിയാക്കിയതും  ആണ് . പാറ കെട്ടിയതെല്ലം ഇളകി അവിടെ  നടക്കാന്‍ പ്രയാസമാണ് . പാറയില്‍ വെറും നാലു ചുവടു വച്ചാല്‍ എനിക്ക് നല്ല വരമ്പില്‍ എത്താം .

                                    അന്നും പതിവുപോലെ ഞാന്‍ രാവിലെ ഓട്ടം തുടങ്ങി. നടന്നാല്‍ ബസ്‌ അതിന്റെ പാട്ടിനു പോകും . പിന്നെ കോളേജില്‍ എത്താന്‍ ഒരു സമയമാകും. രാവിലെ രണ്ടു മണിക്കൂര്‍ പ്രാക്ടിക്കല്‍ ആണ് , താമസിച്ചാല്‍ തന്നെ ടീച്ചര്‍ കണ്ണുരുട്ടും . ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു റബ്ബര്‍ തോട്ടം കടന്നു . വയല്‍ വരമ്പില്‍ കേറി കുറച്ചു മുന്‍പോട്ടു നടന്നതും എന്നെ ഞെട്ടിച്ചു കൊണ്ട്  ഒരു ഗര്‍ജ്ജനം ," ഭൌ ഭൌ " . ശരിക്കും ഒരു ഗര്‍ജ്ജനം തന്നെയായിരുന്നു. വലിയ ഒരു നായ , കറുത്ത നിറം , കണ്ണുകള്‍ക്ക്‌  എന്നെ കൊല്ലാനുള്ള പക ഉണ്ടെന്നു എനിക്ക് തോന്നി . ഞാന്‍ അതിനെ മുന്‍പ് കണ്ടിട്ടുമില്ല . ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള വരമ്പില്‍ എനിക്ക് വഴി മുടക്കി നില്‍ക്കുകയാണ് അവന്‍ .

                                         ഞാന്‍ ഒരു ചുവടു മുന്‍പോട്ടു വച്ചു , വീണ്ടും ഗര്‍ജ്ജനം . കുരയ്ക്കും പട്ടി കടിക്കില്ല എന്നാണല്ലോ , എന്ന് കരുതി ഞാന്‍ ഒരു കല്ലെടുക്കാന്‍ കുനിഞ്ഞു. നിവര്‍ന്നതും അവന്‍ വീണ്ടും മുന്‍പോട്ടു വരുന്നു. കല്ലെടുത്ത്‌ എറിയാനുള്ള എന്റെ ശക്തി ഇല്ലാതായി. ഞാന്‍ പിന്നോട്ട് ഒരടി  വച്ചു, അവന്‍ മുന്നോട്ടും . "തേവാരങ്ങളെ, തിരുവിളങ്ങോനപ്പാ, പൊന്നമ്മേ ,കൊട്ടാരക്കര മഹാഗണപതിയെ  തുടങ്ങി ഗുരുവായൂരപ്പന്‍ വരെ തെക്ക് നിന്നും വടക്കോട്ട്‌ എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.  ഗുണമൊന്നും ഇല്ല . അവന്‍ എന്നെ ഇപ്പോള്‍ കടിച്ചു കീറും .  ഈ സാധനത്തിനെ ഒന്ന് ഓടിച്ചു കളയാന്‍ ആരും ഇല്ലേ എന്ന് നാലുപാടും നോക്കി.

                   എന്റെ തല പെരുത്തു, കാലുകള്‍ ഞാന്‍ അറിയാതെ ചലിക്കുന്നതു പോലെ തോന്നി . വീണ്ടും പിറകോട്ടു കുഴിയാന നടക്കുന്നത് പോലെ ഞാന്‍ നടക്കുകയാണ് .ഠിം ! ദാ കിടക്കുന്നു .  നല്ല വരമ്പില്‍ നിന്നും പാറയിലേക്ക്‌  കാല്‍ വച്ചതാണ്, ഇളകിയ പാറ എന്നെ ചതിച്ചു . ബാഗും ഞാനും കൂടെ താഴേക്ക്‌ . കണ്ണുകള്‍ ഇറുക്കി അടച്ചു . തുറന്നു നോക്കിയപ്പോള്‍ ഒരു വട്ട മരത്തില്‍ മുറുകെ പിടിച്ചു കിടക്കുവാണോ  നില്‍ക്കുവാണോ എന്ന് പറയാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ ! ബാഗു താഴെ പകുതി വെള്ളത്തില്‍ .

         " മോള് പേടിച്ചു പോയോ , ഇവന്‍ ഒന്ന് ചെയ്യില്ല " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ നില്‍ക്കുന്നു പാരിതിയമ്മ.

                      ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . "ഇതിനെയൊക്കെ നിങ്ങള്ക്ക് പിടിച്ചു ചങ്ങലയ്ക്ക് ഇട്ടു കൂടയോ , ഒന്നും ചെയ്യില്ല പോലും . എന്റെ ഉയിര് ഇപ്പോള്‍ എടുത്തേനെ . വൃത്തികെട്ട സാധനം " .

                     "അയ്യോ മോളെ, അവന്‍ കടിക്കതൊന്നും ഇല്ല . രാവിലെ ചങ്ങല ഊരിയപ്പോള്‍ ചാടിപ്പോയതാണ് . " എന്നും പറഞ്ഞു അവര്‍ വീണ്ടും എന്തെല്ലാമോപറഞ്ഞു.

                   കൂടുതല്‍ പറയേണ്ടല്ലോ,അന്നത്തെ  എന്റെ കോളേജില്‍ പോക്ക് ഗോവിന്ദ .കയ്യിലെ പെയിന്റും കുറച്ചു പോയി . അന്ന് തൊട്ടു അവര്‍ ആ ജന്തുവിനെ കെട്ടിയിടുമായിരുന്നു. എങ്കിലും വരമ്പിലൂടെ ഞാന്‍ പോകുമ്പോള്‍ അത് കുരയ്ക്കും, "ഈ കെട്ടൊന്നു അഴിഞ്ഞോട്ടെ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട് " എന്നാണ് ആ കുരയുടെ അര്‍ഥം എന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌ .

                            ഈ സംഭവത്തിന്‌ ശേഷം ചിത്രത്തിലും  സിനിമേലും കാണുന്ന നായ്ക്കളെ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് ഭയമാണ്. പക്ഷെ, എവിടെ  കണ്ടാലും  എറിയാന്‍  കല്ലെടുക്കുന്ന ഭാവത്തില്‍ കുനിഞ്ഞു പേടിപ്പിക്കുന്നതല്ലാതെ , കല്ലെടുത്ത്‌ എറിയാന്‍ ഇപ്പോഴും എനിക്ക് തോന്നാറില്ല . ഇനി ഇഷ്ടം തോന്നണം എങ്കില്‍ അത് നായ്ക്കളും പൂച്ചകളും തമ്മിലുള്ള ശത്രുത മാറുമ്പോള്‍ ആകാം .

Thursday, October 21, 2010

വീണ്ടും ഒക്ടോബര്‍

                               ഐശ്വര്യ റായിയുടെ സൗന്ദര്യവും മാധവന്റെ ചിരിയും പൂച്ചക്കുഞ്ഞുങ്ങളുടെ ഓമനത്തവും കഴിഞ്ഞാല്‍  എന്റെ ദൌര്‍ബല്യം കാതോലികേറ്റ് കോളേജില്‍ പഠിച്ച രണ്ടു വര്‍ഷങ്ങളുടെ ഓര്‍മ ആണ് . ആരും അധികം  ആസ്വദിക്കാന്‍ ശ്രമിക്കാത്ത പോസ്റ്റ്‌  ഗ്രാജ്വേഷന്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു എന്ന് പറയാം .

                                                       ഒരു ഒക്ടോബര്‍ മാസം 20 നോ    21 നോ ആണ് ഞങ്ങള്‍ 13 പേര്‍ ഒന്നിച്ചത്. 13 നല്ലതല്ല എന്ന് പറയുമെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ ആയിരുന്നില്ല . 9 പെണ്ണും 4 ആണും . ഞങ്ങള്‍ ഏഴു പേര്‍ ഹോസ്റ്റലില്‍  . 7 പേരും വരുന്നതും പോകുന്നതും എല്ലാം ഒന്നിച്ചു . ഉച്ചയ്ക്ക്  ഉണ്ണാന്‍ വീണ്ടും ഹോസ്റ്റലില്ലേക്ക് പോയാല്‍ തിരിച്ചു വരാന്‍ ധൃതിയാണ്   . തിരിച്ചു വരുന്നത്  കയ്യും കോര്‍ത്ത്‌ കഥയും പറഞ്ഞു അങ്ങനെ. . ഉച്ച കഴിഞ്ഞാല്‍ ലാബ്‌  ആണ് . അതിനു മുന്‍പ് കുറെ കഥകളുമൊക്കെ പറഞ്ഞു  രസിച്ചു കുറെ സമയം. 2  പെണ്ണും ഒരാണും ഡേ സ്കൊലഴ്സ് . അവരുടെ കഥകള്‍ ഞങ്ങള്‍ കേള്‍ക്കുന്നത് ഈ സമയത്താണ് . അവരെയും കൂടെ ഹോസ്റ്റലില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.


                                       അങ്ങനെ ഒരു ദിവസം ഈ കഥ പറച്ചിലിന് ഇടയില്‍  എന്റെയും ജോയുടെയും  ( ആണുങ്ങളില്‍ ഒരേ ഒരു ഡേ സ്കോളര്‍ ) ജന്മദിനം( ഒക്ടോബര്‍ 21  !) ഒന്നാണ്  എന്ന്  കണ്ടു പിടിച്ചു. ഞങ്ങളെ ജന്മം കൊണ്ടല്ലെങ്കിലും ജന്മദിനം കൊണ്ട്  ഇരട്ടകള്‍ ആയി എല്ലാവരും അംഗീകരിച്ചു. അന്നൊരു സ്മാള്‍  അടിക്കാനുള്ള സന്തോഷം തോന്നി എന്ന് ജോ പിന്നെ പറയുമായിരുന്നു . നല്ല സൌഹൃദം മാത്രം നില നിന്ന ഒരു ക്ലാസ്സ്‌ റൂം . എന്ത് പരിപാടിയും ഞങ്ങള്‍ ഒരു ഉത്സവമായി ആഘോഷിച്ചു . സ്റ്റേജു കണ്ടാല്‍ മുട്ടടിച്ചിരുന്ന ഞാന്‍ അവിടെ എത്തിയതിനു ശേഷം എത്ര തവണ സ്റ്റേജില്‍ കയറി!

                                                        
                                             അധ്യാപകരെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല .ആദ്യവര്‍ഷം HOD തോമസ്‌ സര്‍ ആയിരുന്നു. പിന്നെ  ഞങ്ങളുടെ ചാര്‍ജ്  ആയിരുന്ന അച്ചാമ്മ ടീച്ചര്‍ , ലില്ലി ടീച്ചര്‍ , തോമസ്‌ ജോണ്‍ സര്‍ , കുര്യന്‍ സര്‍ , നെല്‍സന്‍ സര്‍ , നമ്പൂതിരി സര്‍ , മാത്യൂസ്‌ സര്‍ ...  അങ്ങനെ സ്നേഹത്തോടും ബഹുമാനത്തോടും മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ,ഒരിക്കലും മറക്കാത്ത ഒരുപാടു അധ്യാപകര്‍.

                               പഠിക്കുന്ന വിഷയത്തിലുള്ള വിരസത അകറ്റാന്‍ ക്ലാസ്സ്‌ റൂമുകള്‍ ഞങ്ങള്‍ ആഘോഷം ആക്കിയിരുന്നു . ക്ലാസ്സ്‌ നടക്കുമ്പോള്‍ പോലും. മുന്‍ നിര കക്ഷികള്‍ ആണെങ്കിലും ഇടക്കിടയ്ക്ക് സര്‍ കാണാതെ വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ വിരസത അകറ്റും . ഒരു ദിവസം , നമ്പൂതിരി സര്‍ നൂക്ലിയര്‍ ഫിസിക്സ്‌ പഠിപ്പിക്കുന്നു. സര്‍  ബോര്‍ഡിനു തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു.  (ക്ലാസ്സില്‍ ഞങ്ങള്‍ക്കൊരു വല്യേട്ടന്‍ ഉണ്ട്. തെറ്റ് കണ്ടാല്‍ അപ്പോള്‍ വഴക്ക് പറയും, ഉപദേശിക്കും .)  ഞങ്ങളുടെ ഈ പരിപാടി കണ്ടു പുറകില്‍ നിന്നൊരു തുണ്ട്  പേപ്പര്‍ മുന്‍പിലേക്ക് എറിഞ്ഞു. നേരെ ചെന്ന് വീണത്‌  സാറിന്റെ മുന്‍പില്‍! ഞങ്ങളെ നന്നായി മനസ്സിലാക്കിയിരുന്നത്  കൊണ്ടോ  പ്രായത്തിന്റെ പക്വത കൊണ്ടോ സര്‍ അത്  കണ്ട ഭാവം നടിച്ചില്ല . സര്‍ പോയി കഴിഞ്ഞു ഞങ്ങള്‍ അത് എടുത്തു നോക്കി. " തു  കുത്ത  ഭൌ ഭൌ , ചുപ്  രഹോ " . അന്നു അത്  സര്‍ എടുത്തു നോക്കിയിരുന്നെങ്കില്‍ !


                                                     അങ്ങനെ രണ്ടാം വര്‍ഷമായി. ഞങ്ങളുടെ HOD  വിരമിച്ചു. ജോര്‍ജ്  സര്‍ പുതിയ HOD   ആയി.  വളരെ ശാന്തനായ ലളിത വസ്ത്ര ധാരിയായ ഒരു നല്ല മനുഷ്യന്‍ . നന്നായി ക്ലാസ് എടുക്കും. പക്ഷെ ആരെയും  ശ്രദ്ധിക്കില്ല . വര്‍ത്തമാനം നന്നേ കുറവ്.

                                സെമിനാറുകളും ലാബും ക്ലാസ്സുമായി  ആ വര്‍ഷവും  അങ്ങനെ  മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു . വീണ്ടും ഒരു ഒക്ടോബര്‍ മാസം ആയി.  ഒക്ടോബര്‍ 21  രണ്ടു പേരുടെ ജന്മ ദിനം ആണ്. ( എനിക്ക് പത്താം ക്ലാസ് ആകുന്നതു വരെ എന്റെ ജന്മദിനം അറിയില്ലായിരുന്നു. നക്ഷത്രം  നോക്കി ആയിരുന്നു പിറന്നാള്‍    . പിന്നീട് ആയാലും  ആ ദിവസം എന്റെ ശ്രദ്ധയില്‍ വരാറില്ലായിരുന്നു . എല്ലാ ദിവസവും പോലെ തന്നെ ) . പക്ഷെ ജോ ഞങ്ങള്‍ അറിയാതെ ആഘോഷം ആക്കാന്‍ തീരുമാനിച്ചു . രസഗുളയും കേക്കും എന്തൊക്കെയോ പലഹാരങ്ങളും നേരത്തെ തന്നെ വാങ്ങി  മേശയ്ക്കുള്ളില്‍ വച്ചിരുന്നു .             

                                                      പിറ്റേന്ന് നേരം പുലര്‍ന്നു. രാവിലെ തന്നെ ഞങ്ങള്‍ കേട്ട വാര്‍ത്ത‍ ഞെട്ടിക്കുന്നതായിരുന്നു . ഞങ്ങളുടെ HOD ഹാര്‍ട്ട് അറ്റക്കിനെ തുടര്‍ന്ന്  ഞങ്ങളെ വിട്ടു പോയിരിക്കുന്നു.  രാവിലെ തന്നെ ഏഴു പേരും കൂടി ആശുപത്രിയിലേക്ക്  തിരിച്ചു. ബാക്കിയുള്ളവരും  അവിടെ എത്തിയിട്ടുണ്ട്  . എല്ലാവര്ക്കും ഒരു മരവിപ്പ് മാത്രം . ആ ദിവസം ശോശപ്പ ഒരുക്കിയും ,അദ്ദേഹത്തിന്റെ  ശരീരത്തെ അനുഗമിച്ചു ആശുപത്രിയും വീടുമായി കഴിഞ്ഞു. . വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു . ഒരു ദുരന്ത ദിനം .


                                                  ക്ലാസ് തുടങ്ങിയതും ഞങ്ങളുടെ ജന്മദിനവും എല്ലാം  ഒക്ടോബര്‍  ആയിരുന്നത് കൊണ്ട് അത് ഒരു ദുരന്ത ദിവസം ആണെന്ന് എല്ലാവരും  തമാശ പറയാറുണ്ടായിരുന്നു .ഇനി അടുത്ത ഒക്ടോബര്‍ എന്താകുമോ  എന്നൊക്കെ പറഞ്ഞു ഞങ്ങളെ കളിയാക്കിയിരുന്നവര്‍ക്കും ഒരു ഞെട്ടല്‍ ആയി ആ ദിവസം . അടുത്ത ഒക്ടോബര്‍ 21  ഇങ്ങനെ അക്ഷരാര്‍ഥത്തില്‍ ദുരന്തം ആകുമെന്ന്  ആരും കരുതിയില്ല . തമാശ ആയിരുന്നെങ്കിലും  അത് സത്യമായി ഫലിച്ചു .

                                     ആ ദിവസങ്ങള്‍ക്കു  ശേഷം വീണ്ടും ക്ലാസ്സില്‍ എത്തിയ ഞങ്ങളെ നോക്കി രസഗുളയും കേക്കും പല്ലിളിച്ചു കാണിച്ചു. അവിചാരിതമായി ദുരന്തം ആയി പോയ ഒരു ആഘോഷത്തിന്റെ ബാക്കി പത്രം പോലെ .

                         ...............................................................................................


                           ജോര്‍ജ് സാറിനെ ഓര്‍ത്തപ്പോള്‍ , കോളേജ് നെ ഓര്‍ത്തപ്പോള്‍  ഇപ്പോള്‍ അവിടെ ആരൊക്കെ ഉണ്ട് എന്ന് അറിയണം എന്ന് തോന്നി. കോളേജ് ന്റെ സൈറ്റില്‍ കയറി നോക്കി. ഇന്ന് കണ്ടത്  വീണ്ടും ഒരു മരണ വാര്‍ത്ത‍ . തോമസ്‌ ജോണ്‍ സര്‍ . കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടു മാസം ആയി സംഭവം കഴിഞ്ഞിട്റെന്നു  അറിഞ്ഞു.


                                                              

Tuesday, October 5, 2010

വെള്ളപ്പൊക്കം

                                 ഇതെന്തൊരു  മഴ ! തോരുന്നതെ ഇല്ല . ഈ കോണ്‍ക്രീറ്റ്  കൊട്ടാരങ്ങല്ക്കിടയില്‍ ഇങ്ങനെ പെയ്യുന്ന മഴ നാട്ടില്‍ എങ്ങനെ ആയിരിക്കും  എന്നോര്‍ത്ത് എനിക്ക് ഉറക്കം പോയി . 1994 ല്‍, ഇങ്ങനൊരു മഴ പെയ്തിരുന്നു . ഒരു ഒക്ടോബര്‍ മാസവും അടുത്ത നവംബര്‍ മാസവും ഓരോ വെള്ളപ്പൊക്കം സമ്മാനിച്ച്‌ ! നാട്ടില്‍ നിന്ന് വിളിക്കുന്നവര്‍ക്കെല്ലാം പറയാന്‍ മഴയുടെ കാര്യം മാത്രമേ ഉള്ളു . TV യില്‍ ഇന്നലെയും ഫ്ലാഷ് കണ്ടു ,തെന്മല  ഡാം തുറന്നു വിടുമെന്നും ,രണ്ടു ദിവസത്തേക്ക് കൊല്ലം ജില്ല യ്ക്ക് അവധി ആണെന്നും. കല്ലടയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്  വിളിച്ചു പറയുന്നു എന്ന് പേരമ്മ ഇന്നലെ വിളിച്ചപ്പോള്‍ പറയുകയും ചെയ്തു .
                                                                 അവിടെ പെയ്യുന്ന മഴ സുന്ദരമാണ് . തെങ്ങിലും മാവിലും പ്ലാവിലും പുല്ലിലും വെള്ളം വീഴുന്നത് കാണാന്‍ എന്ത് രസമാണ്. കാക്ക നനഞ്ഞിറങ്ങിയാല്‍ പിന്നെ മഴ തോരില്ല . കാക്കയും പൂച്ചയും പശുക്കളും എല്ലാം ഇപ്പോള്‍ തൂവലും രോമവും എല്ലാം വിടര്‍ത്തി കുളിരടിച്ചു മടിപിടിച്ച് ഇരിക്കുന്നുണ്ടാകും . തണുപ്പ് കാരണം വെളിയില്‍ ഇറങ്ങാന്‍ തോന്നില്ല . കുരുമുളക് വള്ളിയില്‍ വെള്ളം തട്ടി തെറിച്ചു വീഴുന്നത് കാണാന്‍  മുറ്റത്തു ഇറങ്ങി നില്‍ക്കും. പക്ഷെ 94 ല്‍ പെയ്ത മഴ ഈ രൂപം മാറ്റി കളഞ്ഞു . മഴ തുടങ്ങി, തോരാതായി. ആറില്‍ വെള്ളംപൊങ്ങി  ,  തെങ്ങിന്‍ തോട്ടം മുങ്ങി , വീണ്ടും കയറി കയറി വന്നു. ഒരു വശം വയലും മറു വശം ആറും. രണ്ടും നിറഞ്ഞു കാവില്‍ക്കൂടെ ഒഴുക്കിട്ടു . കാവിനു അപ്പുറം ഉള്ള ആളുകളെല്ലാം സ്കൂളിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ എത്ര ദിവസം . പുറം ലോകവുമായി ബന്ധമില്ലാതെ  ഞങ്ങള്‍ വീട്ടില്‍ ഒതുങ്ങി . ടൌണില്‍ പോകണമെങ്കില്‍ റോഡിലെ കടത്തു കടക്കണം.

                                             വെള്ളപ്പൊക്കം കൊണ്ട് ആറിന്റെ തീരത്തുള്ള കുഞ്ഞു വീടുകള്‍ പലതും തകര്‍ന്നു പോയിരുന്നു. വെള്ളപ്പൊക്കം കാണാന്‍വന്നവര്‍ എപ്പോഴും ആറിന്റെ തീരത്ത് കാണും .  വീട്ടില്‍ നിന്ന് ഇറങ്ങി പത്തു  ചുവടു  വച്ചാല്‍ താഴെ ഭീകര രൂപം പൂണ്ട കല്ലടയറിനെ കാണാം . എന്തെല്ലാം ഒഴുകി പോകുന്നത് കണ്ടു . ആരുടെയൊക്കെയോ വിലപിടിച്ച വകകള്‍ . വെള്ളപ്പൊക്കം  കഴിഞ്ഞു വെള്ളം ഇറങ്ങിയപ്പോള്‍ തോട്ടത്തില്‍ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. ചെളി വാരി പൂശിയത് പോലെ നില്‍ക്കുന്ന തെങ്ങുകള്‍, അതിലെല്ലാം തങ്ങി നില്‍ക്കുന്ന തുണികളും . കാല് ചവിട്ടിയാല്‍ ചേറില്‍ പുതഞ്ഞു പോകും . അടുത്ത കുറെ മഴകള്‍ കഴിഞ്ഞതിനു ശേഷമാണു ഞങ്ങള്‍ ആറ്‌ കാണുന്നത്. 
                                                                        വയലിലെ കാര്യം പറയേണ്ടല്ലോ. പുതഞ്ഞ ചെളിയില്‍ കൃഷി കണ്ടു പിടിക്കാന്‍ പോലും കഴിയില്ലായിരുന്നു . വാഴയും കപ്പയും എല്ലാം നശിച്ചു . പച്ചക്കറി  വാങ്ങാന്‍ പറ്റില്ലഞ്ഞതിനാല്‍    വെറും നാടന്‍ കൂട്ടാനുകള്‍ കൂട്ടി ആഹാരം. അതില്‍ ചേമ്പിന്‍ തടയും ഉള്ളിയും ഇട്ടു വച്ച ഒരു കറി ഇപ്പോഴും ഓര്‍ക്കുന്നു. ആ രുചി പിന്നെ കിട്ടിയിട്ടില്ല .
                                            ഞാന്‍ പ്രീ ഡിഗ്രി ക്ക്  ചേര്‍ന്ന വര്‍ഷമായിരുന്നു അത്. കോളേജില്‍ ഷിഫ്റ്റ്‌  ആണ് . ഉച്ചയ്ക്ക് പോയി, അഞ്ചു മണി വരെ ക്ലാസ്സ്‌ . പോകാന്‍ വഴി പലതുണ്ട് , അങ്ങനെ വെള്ളപ്പൊക്കം കഴിഞ്ഞു കോളേജില്‍ പോയി . തിരിച്ചു വരുന്നത് അഞ്ചു മണിക്കുള്ള ഒരു അയ്യോ പാവി ആന വണ്ടിയില്‍ ആണ് . രണ്ടു മൂന്നു കിലോമീറ്റര്‍ വന്നു പേപ്പര്‍ മില്‍  കഴിഞ്ഞു വള്ളക്കടവില്‍ എത്തി ബസ്‌ ചളിയില്‍ പുതഞ്ഞു . പൊക്കാന്‍ പറ്റില്ല , ഇനിയും എട്ടു കിലോമീറെര്‍ എങ്കിലും പോയെ പറ്റു. ഒരു പ്രൈവറ്റ് ബസ്‌ ഉള്ളത് വെള്ളപ്പൊക്കത്തിനു ശേഷം ഓടി തുടങ്ങിയിട്ടും ഇല്ല . പിന്നെ നടപ്പ് തന്നെ ശരണം . വര്‍ത്തമാനം  പറഞ്ഞു അത്രയും ദൂരവും നടന്നു . ഏഴു മണിയായി വീട്ടില്‍ എത്താന്‍ . ബസ്‌ സ്റ്റോപ്പില്‍ അച്ഛന്‍ വന്നു നിന്ന് മടുത്തിരുന്നു .
                                         ഈ മഴയും ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാക്കുമോ . അതുപോലെ ഇരുള്  വെളിവില്ലാതെ പെയ്യുന്നു എന്ന് പറയുന്നു . വെള്ളപ്പൊക്കം കാണാന്‍ പോകുന്നവര്‍ക്ക് കാഴ്ചയാണ് എങ്കിലും അനുഭവിക്കുന്നവര്‍ക്ക് ദുരിതമാണ്‌ .മണല്‍ വാരി ആറ്‌ താഴ്ന്നു പോയതിനാല്‍ പഴയതുപോലെ വെള്ളം കയറില്ലയിരിക്കും.