Saturday, August 6, 2011

നന്ദിയില്ലാത്ത ചെടി...

  







സ്കൂൾ വിട്ടുവന്ന് അവലിൽ പഴം ചേർത്ത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് രുക്കൂ തന്റെ ഇന്നത്ത ‘അത്ഭുതം’ ദേവൂനോട് പങ്കുവച്ചത്.
“ചെടികൾക്ക് സന്തോഷോം സങ്കടൊമൊക്കെ യുണ്ടെന്ന് ഇന്ന് ഉഷ ടീച്ചർ പറഞ്ഞു ദേവൂ”.
ദേവൂനതു കേട്ട് ചിരിയാണു വന്നതു.പുച്ഛഭാവത്തിൽ തലയുയർത്തി രുക്കൂനെനോക്കി.’അഞ്ചാം ക്ലാസ്സിലെ കണ്ടുപിടിത്തം!‘
“അല്ല ദേവൂ! സത്യം.ടീച്ചർ പറഞ്ഞതാണ്.” രുക്കു ബോധ്യപ്പെടുത്താൻ  നോക്കി.
“എന്നിട്ടെന്റെ ടീച്ചർ പറഞ്ഞില്ലല്ലോ”
“അതു ദേവു ഒന്നാം ക്ലാസ്സിലല്ലെ ആയുള്ളു. അതാ.”
“ബോസ് എന്നൊരാളാണു കണ്ടുപിടിച്ചതെന്ന് .ടീച്ചർ പറഞ്ഞല്ലോ, പാട്ടുകേട്ടു നിന്നാൽ ചെടികൾ പെട്ടെന്നു വളരുമെന്ന്. സന്തോഷോം സങ്കടോം  നമ്മളെപ്പോലെ ചെടിക്കുമുണ്ട് ദേവൂ.അതിനു ജീവനുണ്ട്”. രുക്കു ആവേശം കൊള്ളുന്നു.
“ടീച്ചർ പറഞ്ഞതല്ലേ, ഇനി നേരാവുമോ? നേരാണോ അമ്മേ? “ 
അതേന്ന അർത്ഥത്തിൽ അമ്മ തലകുലുക്കി.
“റേഡിയോപ്പാട്ടു കേൾപ്പിച്ചാൽ  നമ്മുടെ റോസാച്ചെടിക്കും സന്തോഷം വരും. അപ്പോൾ അതും വളരുമോ ചേച്ചീ”
“വളരും ദേവൂ” രുക്കൂനു സംശയമില്ല.
  കൈകഴുകി നേരെ റേഡിയൊ എടുക്കാനാണു ഓടിയത്.ഓണാക്കിയപ്പോൾ പാട്ടു കേൾക്കുന്നില്ല. അല്ലേലും ഒരാവശ്യമുണ്ടെങ്കിൽ റേഡിയൊ പാടില്ല.ഉച്ചയ്ക്കു സിനിമാപ്പാട്ട്  റോസാച്ചെടിയെ കേൾപ്പിക്കണമെന്നു ദേവു ഉറപ്പിച്ചു.
പിറ്റേന്നു വളരെ കാത്തിരുന്നാണു പാട്ടു തുടങ്ങിയത്. രണ്ടുപേരും കൂടി ചെടിയുടെ മുൻപിൽ ചെന്നിരുന്നു.കുറെ പാട്ടു വന്നു.പക്ഷെ, ചെടിക്ക് ഒരനക്കവുമില്ല.
“ടീച്ചർ ചുമ്മാ പറഞ്ഞതാ, കണ്ടില്ലേ റോസാച്ചെടി അനങ്ങുന്നു പോലുമില്ല.”
“ദേവൂ, ഇതു പാട്ടൊന്നും കേൾക്കാതെ വലുതായ ചെടിയല്ലേ.അതുകൊണ്ടാ.ചെടിവളർന്നു തുടങ്ങുമ്പോഴേ പാട്ടു കേൾപ്പിക്കണം.അപ്പോൾ സന്തോഷം വരും, പെട്ടെന്നു വളരും” . രുക്കു തന്റെ അറിവു പങ്കു വച്ചു.

വിതയ്ക്കാനുള്ള നെൽ വിത്ത് വലിയ കുട്ടയിൽ മുള വന്നിരിക്കുന്നതു ദേവൂന് ഓർമ വന്നു. ഓടിപ്പോയി മൂന്നാലു നെൽ വിത്തെടുത്ത് വന്നു.മണ്ണ് മാന്തി, വിത്തിട്ടു മൂടി വെള്ളവും ഒഴിച്ചു.

ഇനി പാട്ട് വയ്ക്കാമെന്നു പറഞ്ഞു  രുക്കു റേഡിയൊ  വച്ചപ്പോഴേക്കും പാട്ട് തീർന്നിരുന്നു.

“പാട്ട് പാടിയാലും മതി ദേവൂ.“

“തെക്കനിടിപൊടി മഞ്ഞളും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം
  വാഴയ്ക്കാപൊട്ടും വടക്കനും ചേരുമെന്റോമനക്കളി കണ്ടാൽ കൊള്ളാം“
ദേവു പാട്ടു തുടങ്ങിക്കഴിഞ്ഞു.

പിറ്റേന്നുരാവിലെവളരെ ഉത്സാഹത്തോടെയാണു വന്നു നോക്കിയത്. മണ്ണിളക്കി നോക്കിയപ്പോൾ നെല്ല് നന്നായി മുളച്ചിരിക്കുന്നു. രണ്ടുപേർക്കും സന്തോഷമായി.നെൽച്ചെടി വളരുന്നുണ്ട്.
 ദേവൂനെ അതിശയിപ്പിച്ചുകൊണ്ടാണ് ഒരു നെൽചെടി വളർന്നത്. പാട്ടു കേട്ടിട്ടാവും! മുള വന്നു, തലയുയർത്തി ദേവൂനെ നോക്കി. പിന്നീട് ഇല വച്ചു ഉയർന്നു തുടങ്ങി.

ഒരു ദിവസം പാട്ടുകേട്ടപ്പോൾ നെൽച്ചെടി തലയാട്ടുന്നു.ദേവൂന്റെ കണ്ണുകൾ വിടർന്നു.
“ചേച്ചീ,നോക്കു , ചെടി പാട്ടു കേട്ടു തലയാട്ടുന്നു.”
നോക്കിയപ്പോൾ രുക്കൂനും അതിശയം. ‘സത്യം തന്നെ!ഡാൻസും കളിക്കുന്നു. സന്തോഷം വന്നിട്ടു തന്നെ‘.

വൈകിട്ട് വന്നാൽ രണ്ടുപേരും കൂടി പാട്ടും വർത്തമാനവുമായി നെൽച്ചെടിക്കൊപ്പമാവും.എന്നും പാട്ടുകേട്ട് തലയാട്ടുന്ന നെൽച്ചെടിയെ ദേവൂനു ഇഷ്ടമായി. നെൽച്ചെടിക്കൊരു പേരുമിട്ടു’അമ്മിണി’.

അമ്മിണി പാട്ടൊക്കെ കേട്ടു നന്നായി വളരുന്നുമുണ്ട്.തലയാട്ടി ആസ്വദിക്കുന്നുണ്ട്..
ഞായറാഴ്ച്ച ഉച്ചയ്ക്കു ഒരുപാട് നേരം റേഡിയോ പാടും.അതു നെൽച്ചെടിയെ കേൾപ്പിക്കാനായി അതിനടുത്തു ചെന്നിരുന്നു.
റേഡിയൊപ്പാട്ട് വച്ചു. ‘ചക്രവർത്തിനീ....’ ചെടി അനങ്ങുന്നില്ല.
“അമ്മിണിക്ക് ഈ പാട്ടിഷ്ടമായിക്കാണില്ല ചേച്ചീ”
അടുത്ത പാട്ടു വന്നപ്പോൾ ആകാംക്ഷയോടെ നോക്കി.ഇല്ല! അതനങ്ങുന്നില്ല..മൂന്നാമതും നാലാമതും പാട്ടുമാറി വന്നു.ചെടിക്ക് ഒരു അനക്കവുമില്ല.
 ‘ഇനി അമ്മിണി പിണങ്ങീട്ടുണ്ടാവുമോ?‘ ദേവൂനു വിഷമമായി.
രുക്കൂന്റെ മുഖത്തു ദേഷ്യം വരുന്നു.ചാടിയെണീറ്റ് ചെടി പിഴുതെടുത്തു. കയ്യിലിട്ടു ചുരുട്ടി അരിശം തീർക്കുന്നു.
“നന്ദിയില്ലാത്ത ചെടി! ഇത്ര ദിവസോം പാട്ടു കേട്ടു രസിച്ചിട്ട് ഇന്നു നോക്കുന്നു പോലുമില്ല. വളർന്നപ്പോൾ അഹങ്കാരമായി. നന്ദി വേണം നന്ദി .” രുക്കു കലി തുള്ളുന്നു.
അമ്മിണി ചുരുണ്ടുകൂടി നിലത്തു കിടക്കുന്നു. അതിനിപ്പോൾ സങ്കടം വരുന്നുണ്ടാവുമെന്നോർത്ത് ദേവൂനു വിഷമം വന്നു.എന്നാലും ചേച്ചി പറഞ്ഞതു സത്യമാണ്,
“നന്ദിയില്ലാത്ത ചെടിക്കു അതുതന്നെ വേണം”.
“പിന്നേ , അതു നായക്കുട്ടിയല്ലെ വാലാട്ടി നന്ദി കാണിക്കാൻ .ഇന്നു കാറ്റ് വീശീല്ല. അല്ലേ? രണ്ടിന്റേം ചെടിയെ പാട്ടു പഠിപ്പിക്കൽ ഇതോടെ കഴിഞ്ഞല്ലോ.”
അമ്മയുടെ വക  പരിഹാസവും.
“ബോസും ടീച്ചറുമൊക്കെ പറഞ്ഞതു കള്ളം തന്നെ.“ ദേവു  രുക്കൂനെ നോക്കികണ്ണുരുട്ടി .

Friday, July 15, 2011

വീണ്ടും ഒരു വിലാപം.


“വരുവാ‍നില്ലാരുമീ വിജനമാമീവഴിക്ക്....” എന്നു പാട്ടും പാടിയിരിക്കയായിരുന്നു...
ഒരു പാദപതനം... അടുത്തേക്കു വരുന്നു.
എന്നെ തിരഞ്ഞാവണേയെന്നു നിശ്ശബ്ദം പ്രാർത്ഥിച്ചു.
ഈ ഞെരുക്കത്തിൽ നിന്നു ഒരു ആശ്വാസമായെങ്കിൽ
ഒരു കൈ..... നീളുന്നതെന്റെ നേർക്കു തന്നെ.
സ്നേഹം നിറഞ്ഞ മിഴികൾ എന്നെ തിരയുന്നില്ലേ..
വെളുത്തുനീണ്ടൊരെന്റെ മേൽ  വാൽസല്യത്തോടെ തഴുകുന്നു..
ഹാ! ഇതാ ഞാൻ മോചിപ്പിക്കപ്പെടുന്നു.
“Take her up tenderly
Lift her with care
Fashion’d so slenderly
Young , and so fair” 
അലയടിക്കുന്ന ആനന്ദത്തിരകളിൽ സ്വയം മറന്നു..
പിന്നെപ്പോഴൊ കണ്ണുതുറന്നപ്പോൾ ഉത്സവപ്പറമ്പു പോലെ.
പൂത്തിരി കത്തുന്ന കണ്ണുകളുമായി എന്നെതന്നെ പ്രതീക്ഷിച്ചിരിക്കുന്നല്ലോ...
അക്കൂട്ടത്തിലേക്കു നഷ്ടപ്പെടുവാൻ മോഹിച്ചു..
പെട്ടെന്നു സ്നേഹവും വാത്സല്യവുമെല്ലാം വെറും പ്രകടനങ്ങളാണെന്നു തോന്നിപ്പിച്ച് ,
ഞാനീയിരുളിൽ ഉരഞ്ഞു ചേരുന്നു.... വേദന..വേദന..
എത്ര  ദൃക്ക്സാക്ഷികൾ!... ആരും പ്രതികരിക്കുന്നില്ല
സ്വയം അരഞ്ഞു തീർന്ന് വെളിച്ചം പകരുകയാണു ഞാൻ ..
കറുപ്പിൽ വെളുപ്പായി.. ഇരുളിൽ പ്രകാശമായി മാറുന്നു.
ഒരു നിമിഷം തല എവിടെയോ തടഞ്ഞു..
നിഷ്കരുണം കിട്ടി ഒരു തട്ട്.
ഒരു ചുമ! അതിനും പഴി എനിക്കു തന്നെ.
ഇടയിലെപ്പോഴോ കാൽ വഴുതി ഞാൻ നിലത്തു വീണു..
ഒരു കൈ എന്റെ നേർക്കു നീളുമെന്നു പ്രത്യാശിച്ചു.
ക്രൂരമായ അവഗണന ... സഹിക്കാൻ കഴിയുന്നില്ല.
ആരോ ചവിട്ടി മെതിക്കുന്നു.
ശരീരം തകരുന്ന വേദന...
ദയനീയമായ നിലവിളി ചുവരുകൾ പോലും കേട്ടില്ല..
കറുപ്പിനെ വെളുപ്പാക്കാത്ത..വെളുപ്പിനെ നശിപ്പിക്കുന്ന
കറുത്തതൊപ്പി വച്ച സുന്ദരന്മാർ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു..
“നിലത്തുവീഴാതെ നോക്കാ‍ൻ..., വീണാൽ എടുത്തുയർത്തിവയ്ക്കപ്പെടാനുള്ള യോഗം നിനക്കില്ലല്ലൊ“ അവർ പറഞ്ഞതു എന്തായാലും ഞാൻ കേട്ടതു ഇതു തന്നെ !!